

സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു. ബ്രോയിലർ ചിക്കൻ വില 290 രൂപയിൽ എത്തി.ലെഗോണിന് കിലോയ്ക്ക് 230 രൂപയായും ഉയർന്നു. അവധിക്കാലത്തിൻ്റെ മറവിൽ ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നുവെന്നാണ് വ്യാപാരികളുടെ ആരോപണം. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് സൂചന.
വില വർധനവിൽ പ്രതിഷേധിച്ച് ചിക്കൻ കട വ്യാപാരികൾ സമരത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും വ്യപാരികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് 200 രൂപ മാത്രമുണ്ടായിരുന്നു ബ്രോയിലർ കോഴിയ്ക്കാണ് ഒറ്റയടിക്ക് 80 രൂപയോളം കൂടിയത്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വിൽപ്പനയിൽ വൻ കുതിച്ചുകയറ്റം ഉണ്ടായിരുന്നു.
അതേസമയം, ചിക്കൻ വിഭവങ്ങൾക്ക് വില കൂടുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. എന്നാൽ, വില കൂട്ടിയാൽ കച്ചവടം കുറയുമോയെന്ന ആശയക്കുഴപ്പമാണ് ഹോട്ടൽ വ്യാപാരികളെ അലട്ടുന്നത്.