തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ന്യൂസ് മലയാളത്തോട്. കൃത്യമായ വോട്ടർപട്ടിക പരിഷ്കരണം നടത്താൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജൻ്റ്മാരും റിട്ടേണിങ് ഓഫീസർമാരും തിരക്കിലായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എസ്ഐആർ നടപ്പിലാക്കാൻ കഴിയുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടി വെക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം.
നിലവിലെ ബുദ്ധിമുട്ടുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും രത്തൻ യു. ഖേൽക്കർ പറഞ്ഞു. അനുകൂലമായ തീരുമാനം കേന്ദ്രത്തിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം എന്താണോ അതിനനുസരിച്ചായിരിക്കും പ്രവർത്തനങ്ങൾ. 2002 എസ്ഐആറാണ് അടിസ്ഥാനരേഖ. 2024 തെരഞ്ഞെടുപ്പിലെ പട്ടിക അടിസ്ഥാനമാക്കുന്നത് സാധ്യമല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ഇന്നുനടക്കുന്ന കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായുള്ള കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ചുള്ള ആശങ്കകൾ അറിയിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളിലുള്ള പരസ്പര പിന്തുണയും ചർച്ചാവിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.