രാജ്യത്തിന്റെ അഭിമാനം, വിസ്മയകരമായ പ്രകടനം; സഞ്ജുവിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

ജന്മനാടായ തിരുവനന്തപുരത്തെത്തിയ സഞ്ജുവിന് രാജകീയമായ വരവേല്‍പ്പാണ് ഇന്ന് നല്‍കിയത്.
രാജ്യത്തിന്റെ അഭിമാനം, വിസ്മയകരമായ പ്രകടനം; സഞ്ജുവിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി
Published on
Updated on

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിസ്മയകരമായ പ്രകടനമായിരുന്നു സഞ്ജുവിന്റേതെന്നും രാജ്യത്തിന്റെ അഭിമാനമാണ് സഞ്ജുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജന്മനാടായ തിരുവനന്തപുരത്തെത്തിയ സഞ്ജുവിന് രാജകീയമായ വരവേല്‍പ്പാണ് ഇന്ന് നല്‍കിയത്. സര്‍ക്കാരിന് വേണ്ടി വി. ശിവന്‍കുട്ടിയാണ് സഞ്ജുവിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. അതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സഞ്ജു തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അറിയിച്ചു.

നാട്ടുകാര്‍ തന്നത് വലിയ പിന്തുണയാണ്. തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചു. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടപ്പോഴാണ് എല്ലാ ബോളും അടിച്ചുകളിക്കുന്ന ശൈലി ഒഴിവാക്കിയതെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. വീഴ്ചയില്‍ പതറിയപ്പോള്‍ സച്ചിന്‍ നല്‍കിയത് വലിയ പിന്തുണയായി. ലോകകപ്പിന് മുന്‍പും കളി കഴിഞ്ഞിട്ടും സച്ചിന്‍ സംസാരിച്ചുവെന്നും സഞ്ജു പറഞ്ഞു.

'സച്ചിനുമായി കുറച്ചുകാലമായി അടുപ്പമുണ്ട്. ഐപിഎല്‍ കാണുമ്പോഴൊക്കെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷെ എന്റെ മനസ് ഒന്ന് പാളി പോയപ്പോള്‍,ഇനി ആരെ വിളിച്ചാലാണ് ഒരു ഉപദേശം കിട്ടുക എന്ന് തോന്നിയ സമയം ഒരു പേരേ മനസില്‍ വന്നിട്ടുള്ളു. വിളിച്ചപ്പോള്‍ അദ്ദേഹവും ഒരു 25 മിനുട്ടോളം എന്നോട് സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ കരയിറില്‍ ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ ഈ സമയത്ത് എന്തൊക്കെയാണ് ചിന്തിക്കേണ്ടത്, എങ്ങനെ പരിശീലനം നേടണം, എങ്ങനെ സാഹചര്യത്തെ കൈകാര്യം ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളിലും അദ്ദേഹവുമായുള്ള സംഭാഷണം സഹായിച്ചു. ന്യൂസിലന്‍ഡ് സീരീസില്‍ ഫോം ഔട്ട് ആയി വിളിച്ചപ്പോഴും അദ്ദേഹം കുറേ ഉപദേശങ്ങള്‍ തന്നു. ലോകകപ്പ് ഫൈനലിന്റെ തലേദിവസവും അദ്ദേഹം ഇങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. കളി കഴിഞ്ഞതിന് ശേഷവും അദ്ദേഹം മെസേജ് ചെയ്യുകയും സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു.' സഞ്ജു പറഞ്ഞു.

ഒരു മാസമായി താന്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ ആരാധക പിന്തുണ മനസിലായതെന്നും സഞ്ജു പറയുന്നു. രണ്ട് ദിവസം വീട്ടുകാര്‍ക്കൊപ്പം ചെലവഴിക്കണമെന്നാണ് ആഗ്രഹമെന്നും ഡല്‍ഹിയില്‍ വിജയാഘോഷമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ മടങ്ങിപ്പോകുമെന്നും സഞ്ജു വ്യക്തമാക്കി.

ഇത്രയും വലിയ ട്വിസ്റ്റ് ഉണ്ടാവുമെന്ന് കരുതിയില്ല. ടീമില്‍ എടുക്കാത്തപ്പോഴും ഉള്ളപ്പോഴും കളിക്കാത്തപ്പോഴും തുടങ്ങി വീഴ്ചകളില്‍ കൂടി ആണല്ലോ നാട്ടുകാര്‍ എപ്പോഴും കൂടെ നിന്നിട്ടുള്ളത്. അങ്ങനെ ഉള്ളവര്‍ക്ക് അങ്ങോട്ട് ഒരു സന്തോഷം കൊടുക്കണമെന്ന ഉത്തരവാദിത്തം എപ്പോഴും മനസില്‍ ഉണ്ടായിരുന്നു. ഈ പ്രകടനം നാട്ടില്‍ ഉള്ള എല്ലാവര്‍ക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നു. മനസ് നിറഞ്ഞ് നില്‍ക്കുന്ന സമയമാണ്. ക്രിക്കറ്റ് ചിലപ്പോള്‍ ജയിക്കും, ചിലപ്പോള്‍ തോല്‍ക്കും. എന്നാല്‍ ഇത്രയും പേരുടെ പിന്തുണ കാണുന്നത്, മെസേജുകളും റീല്‍സും ഒക്കെ കാണുമ്പോള്‍ കണ്ണൊക്കെ നിറഞ്ഞു പോകുന്നുണ്ട്. അത്രയും സ്‌നേഹം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. പക്ഷെ എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും സഞ്ജു പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com