
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സർക്കാർ ഒന്നിനേയും ഭയപ്പെടുന്നില്ല. ഹൈക്കോടതി നിരീക്ഷണത്തിൽ പരിശോധന നടക്കുന്നുണ്ട്. ഹൈക്കോടതിയുടെ നിർദേശപ്രകാരം പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
"എല്ലാകാലത്തും ഒരു കുറ്റവാളിയേയും സംരക്ഷിച്ചിട്ടില്ല. അത് സർക്കാരിൻ്റെ രീതിയും അല്ല. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് ശീലം. അതിന്റെ ഭാഗമായുള്ള നടപടികളാണ് ദേവസ്വം ബോർഡ് വകുപ്പും എടുത്തിട്ടുള്ളത്. എസ്ഐടി അന്വേഷണം അതിന്റെ ഭാഗമാണ്. കുറ്റം തെളിഞ്ഞാൽ കർശന നടപടിയുണ്ടാകും", മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയിൽ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭയക്കുന്നത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ദിവസമായി സഭാനടപടികൾ പ്രതിപക്ഷം തടസപ്പെടുത്തുകയാണെന്നും ഈ നിലാപട് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ സഭയിൽ കാണാത്ത നടപടികളാണ് പ്രതിപക്ഷം കൈക്കൊണ്ടത്. സ്പീക്കറുടെ മുഖം മറച്ച നടപടി അവർ ബോധപൂർവ്വം ചെയ്താണ്. പലയിടങ്ങളിൽ പാർലമെന്റ് പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിട്ടില്ല. സഭ രണ്ട് ദിവസം സ്തംഭിപ്പിച്ച പ്രതിപക്ഷം അവരുടെ ആവശ്യം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്താണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും എന്തിനാണ് അവർ ഭയപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഏത് പ്രശ്നത്തിനും വിശദീകരണം നൽകാൻ തയ്യാർ ആണ്. സഭയിൽ ഭയം എന്നാണ് പ്രതിപക്ഷം ഉയർത്തിയ ബാനറിൽ കണ്ടത്. അവർക്കുള്ള ഭയമാണ് ബാനറിൽ കാണുന്നത്. വിഷയങ്ങൾ ഉന്നയിക്കാൻ പല മാർഗങ്ങൾ ഉണ്ടല്ലോ. ചോദ്യോത്തര വേളയിൽ ഉന്നയിക്കാം സബ്മിഷൻ ആകാം ശ്രദ്ധ ക്ഷണിക്കൽ ആകാം പ്രതിപക്ഷ നേതാവിന്റെ പ്രത്യേക അവകാശം ഉപയോഗിച്ച് ഉന്നയിക്കാം. അങ്ങനെയുള്ള പല മാർഗങ്ങളും ഉണ്ടല്ലോ. ഒരു മാർഗവും സ്വീകരിക്കാൻ വസ്തുതയെ ഭയക്കുന്ന പ്രതിപക്ഷം ശ്രമിക്കുന്നില്ല. സഭയിൽ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ പുകമറകളെ ഞങ്ങൾ ഭയപ്പെടുന്നില്ല. വസ്തുകൾ അവതരിപ്പിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.