പാലക്കാട്: ഇൻഫാം രജതജൂബിലി ആഘോഷവേദിയിൽ താമരശേരി ബിഷപ്പിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകർക്ക് വേണ്ടി ശബ്ദമുയർത്തിയ റെമിജിയോസ് ഇഞ്ചനാനിയിൽ, ഇൻഫാമിൻ്റെ കരുത്ത് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൻഫാം മതചിന്തകൾക്ക് അതീതമായി കർഷകരെ സംഘടിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷകർക്കായി എന്നും ശബ്ദമുയർത്തുന്ന വ്യക്തിയാണ് റെമീജിയോസ് ഇഞ്ചനാനിയിൽ. മലയോര മേഖലയിലെ ജനങ്ങൾക്ക് വേണ്ടി നിരത്തിലിറങ്ങാനും സമരം ചെയ്യാനും അദ്ദേഹത്തിന് മടിയില്ല. ഇൻഫാം ഒരു സംഘടനയല്ല ഒരു വികാരമാണ്. കർഷകരെ ഒന്നിച്ച് നിർത്താൻ ഇൻഫാമിന് കഴിഞ്ഞു. ജാതിമത ചിന്തകൾക്ക് അതീതമായി കർഷകരെ ചേർത്തു പിടിക്കുന്ന സംഘടനയാണ് ഇൻഫാം. കുടിയേറ്റ ചരിത്രവും സഭയുമായി ചേർന്നു നിൽക്കുന്നു. കൃഷി സർക്കാർ നയപരമായി മുൻഗണന നൽകുന്ന മേഖലയാണ്. പ്രകൃതി ക്ഷോഭത്തിലും കർഷകരെ സർക്കാർ ചേർത്തു പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഉന്നയിച്ച വിഷയങ്ങളെല്ലാം പരിഗണിച്ചെന്ന് ഇൻഫാം ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. എല്ലാ സഹായങ്ങൾക്കും നന്ദിയുണ്ട്. സർക്കാരിൻ്റെ വലിയ പിന്തുണ കഴിഞ്ഞ പത്ത് വർഷമായി ലഭിക്കുന്നു. തോട്ടം പുരയിടം വിഷയം പരിഹരിച്ചു. ബഫർ സോൺ, കാട്ടുപന്നി വിഷയത്തിൽ സഹായിച്ചുവെന്നും നിരവധി കുടുംബങ്ങൾക്ക് പട്ടയം നൽകിയെന്നും ഫാദർ തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.