
കോഴിക്കോട്: കാലിക്കറ്റ് എൻഐടിയിലെ ദുരൂഹ ആത്മഹത്യകൾ അന്വേഷിക്കാൻ ചീഫ് വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തി കേന്ദ്ര വിജിലൻസ് കമ്മീഷണർ. കഴിഞ്ഞ പത്തുവർഷത്തിനിടെ ക്യാപംസിൽ ഏഴു വിദ്യാർഥികൾ ആത്മഹത്യചെയ്തെന്നും, ഏഴോളം വിദ്യാർഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ സെൻട്രൽ വിജിലൻസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എൻഐടി ക്യാംപസിൽ വിദ്യാർഥികൾ കടുത്ത മാനസിക സംഘർഷങ്ങളാണ് നേരിടേണ്ടിവരുന്നതെന്നും 540 വിദ്യാർഥികൾ പഠനം പൂർത്തിയാക്കാതെ മടങ്ങിയതായും പരാതിയിൽ പറയുന്നു. ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടും അധികൃതർ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും പരാതിയിലുണ്ട്.
2024 മേയ് അഞ്ചിനാണ് പുണെ സ്വദേശി യോഗീശ്വർനാഥ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു ചാടി മരിച്ചത്. തൊട്ടടുത്ത വർഷങ്ങളിൽ പശ്ചിമ ബംഗാൾ സ്വദേശി നിതീഷ് ശർമ, തെലങ്കാന സ്വദേശി യശ്വന്ത്, ചേർത്തല സ്വദേശി അഗിൻ എന്നിവരും ആത്മഹത്യചെയ്തു. ഇതിനിടയിൽ ഒട്ടേറെ വിദ്യാർഥികൾ ആത്മഹത്യക്ക് ശ്രമിച്ചു. എൻഐ ടി ഡയറക്ടർക്കെതിരേ കുറിപ്പെഴുതിവെച്ചാണ് അഗിൻ ആത്മഹത്യചെയ്തത്. കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ വിദ്യാർഥികളുടെ ബന്ധുക്കൾ പരാതി നൽകിയിട്ടും കാര്യമായ തുടർനടപടികളുണ്ടായില്ല.