

തിരുവനന്തപുരം: വിവാദ പൊലീസ് നിയമനത്തിൽ രാജ്യാന്തര ബോഡി ബിൽഡിങ് താരം ചിത്തരേശ് നടേശന് തിരിച്ചടി. വൈദ്യപരിശോധനയിൽ ചിത്തരേശിന് വിജയിക്കാനായില്ല. അതേസമയം, ഒപ്പമുണ്ടായിരുന്ന ഷിനു ചൊവ്വ വൈദ്യ പരിശോധന വിജയിച്ചു. നേരത്തെ ഇരുവരെയും സ്പോർട്സ് ക്വാട്ടയിൽ പൊലീസിലേക്ക് നിയമിച്ചത് വിവാദമായിരുന്നു. ഇവർക്ക് സിപിഐഎം ബന്ധം ഉണ്ടെന്നായിരുന്നു ആരോപണം.
ഇരുതാരങ്ങൾക്കും കായിക ക്ഷമതാ പരിശീലനം കൂടാതെ ഗസറ്റഡ് റാങ്കിൽ പൊലീസിൽ നിയമനം നൽകാൻ ഇറക്കിയ ഉത്തരവാണ് വിവാദമായത്. വിവാദത്തെ തുടർന്ന് ഇവരുടെ വൈദ്യപരിശോധന നടത്തണമെന്ന് ഡിജിപി ഉത്തരവിട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം നടത്തിയ വൈദ്യ പരിശോധനയിലാണ് ചിത്തരേശ് നടേശന് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
2019 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന പതിനൊന്നാമത് അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയ വ്യക്തിയാണ് ചിത്തരേഷ് നടേശന്‍. ഷിനു ചൊവ്വ ലോക പുരുഷ ശരീര സൗന്ദര്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയെ പ്രതിനിധീകരിച്ച ഏക മലയാളി താരവും മെന്‍സ് ഫിസിക് വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനുമാണ്.