വയനാട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഔദ്യോഗിക നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ ഔപചാരികമായ നിർമാണോദ്ഘാടനം നിറഞ്ഞ സന്തോഷത്തോടെ നിർവഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വയനാട് തുരങ്കപാത എൽഡിഎഫ് സർക്കാരിൻ്റെ പ്രധാന വാഗ്ദാനം ആയിരുന്നുവെന്നും അത് യാഥാർഥ്യമാകുന്നതിന് തുടക്കം കുറിയ്ക്കുന്ന ദിനമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"സംസ്ഥാനത്തിൻ്റെ പ്രധാന പരിപാടിയായ ഈ തുരങ്കപാത നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണ്. 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിൻ്റെ തുടർച്ചയായി 2021ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 900 വാഗ്ദാനങ്ങളാണ് നൽകിയിരുന്നത്. അതിലെ 33ാം ഇനത്തിലെ റോഡ് വികസന പദ്ധതികളിലെ പ്രധാന വാഗ്ദാനമായിരുന്നു വയനാട് തുരങ്കപാത. പല വാഗ്ദാനങ്ങളും കേട്ട് പരിചയമുള്ള കേരളത്തിലെ ജനങ്ങൾക്ക് 2016ന് ശേഷം നൽകുന്ന വാഗ്ദാനങ്ങൾ നടപ്പാക്കപ്പെടുമെന്ന ശുഭ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആ വാഗ്ദാനം യാഥാർഥ്യമാകുന്നതിന് തുടക്കം കുറിക്കുന്ന സുദിനമാണ് ഇന്ന്. കേരളത്തിലെ ഏറ്റവും ദൈർഘ്യമുളള പാതയാണ് ഇത്. രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്ക പാതയാകും വയനാട് ഇരട്ട തുരങ്കപാത", മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അഭിമാന നിമിഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പദ്ധതിയുടെ നിർമാണോദ്ഘാടനത്തിന് അപ്പുറം പ്രാധാന്യം ഇതിനുണ്ട്. തുരങ്കപാത യാഥാർഥ്യമാകുമ്പോൾ വാണിജ്യ മേഖലയുടെ വികസനവും യാഥാർഥ്യമാകും. കേരളത്തിന്റെ വ്യാപാര, ടൂറിസം മേഖലകള്‍ക്ക് തുരങ്കപാത കുതിപ്പേകും. വയനാടിന്റെ ദീർഘകാല സ്വപ്നങ്ങളും ഇതോടെ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് മഹാഭൂരിഭാഗം ജനങ്ങളും കരുതിയ പലതും നമ്മള്‍ ഇവിടെ നടപ്പാക്കി. ദേശീയപാത വികസനം, ഗെയിൽ പദ്ധതി, ഇടമണ്‍ കൊച്ചി പവർ ഹൈവേ എല്ലാം യാഥാർഥ്യമാക്കി. എന്നിട്ടും വികസന പദ്ധതികളുടെ കാര്യത്തിൽ തെറ്റിധാരണയ്ക്ക് ശ്രമം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദീർഘകാലമായി മുടങ്ങികിടന്ന പല പദ്ധതികളും ഈ സർക്കാർ യാഥാർഥ്യാക്കി. വിഴിഞ്ഞം തുറമുഖം രാജ്യത്തിനും ലോകത്തിനും പ്രധാനപ്പെട്ടതാണ്. നേട്ടങ്ങള്‍ കൈയെത്തി പിടിക്കുന്നതിന് ഒരുപാട് എതിർപ്പുകളും തടസങ്ങളും ഉണ്ടായി. കേന്ദ്രസർക്കാരിന്റെയും സ്ഥാപിത താൽപര്യക്കാരുടെയും ഇടപെടലുകള്‍ തടസമായി. പക്ഷെ വികസന പദ്ധതികള്‍ക്ക് അതൊന്നും തടസമായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ൽ സർക്കാർ അധികാരത്തിൽ വരുമ്പോള്‍ വികസനം മുടങ്ങികിടക്കുകയായിരുന്നു. അവിടെ നിന്നാണ് വികസനപ്രവർത്തികള്‍ക്ക് തുടക്കമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.