തിരുവനന്തപുരം; പൊലീസ് ജനകീയ സേനയായിരിക്കാനാണ് പ്രമുഖ്യം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിരുദ്ധമായ കാര്യങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. സർക്കാർ നയങ്ങളുടെ അന്തസത്ത ചോരാതെ നിർവഹിക്കാൻ ചുമതലപ്പെട്ടവരാണ് പൊലീസ്. ഭംഗിയായി ആ കാര്യം നിർവഹിക്കാൻ പൊലീസിന് കഴിഞ്ഞു.
നാടിനും അത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. കേരള പൊലീസ് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളത്തിൽ സംസാരിക്കുന്നതിനിടെയാണ് പൊലീസ് സേനയെ മുഖ്യമന്ത്രി പ്രശംസിച്ചത്.
സ്വതന്ത്രമായി പ്രവർത്തിക്കാൻ പോലീസിന് കഴിയുന്നു. കുറ്റം ചെയ്തത് ആരാണെന്ന് നോക്കി പ്രത്യേക സമീപനം എന്ന നിലപാട് കേരളത്തിൽ ഇല്ല. കുറ്റവാളികളോട് മുഖം നോക്കാതെയുള്ള സമീപനം സ്വീകരിക്കാൻ കഴിയുന്ന സാഹചര്യം. അക്കാര്യത്തിൽ നിങ്ങൾക്ക് ഒരു സമ്മർദ്ദവും ഒരുതരത്തിലും ഉണ്ടാകുന്നില്ല. തെറ്റ് സംഭവിച്ചാൽ അതിനെതിരായ നടപടി കർക്കശമായി സ്വീകരിക്കും. അവരോട് ഒരുതലത്തിലുള്ള വിട്ടുവീഴ്ചയുമില്ല. സേനയും സർക്കാരും ആ നിലയാണ് സ്വീകരിക്കുന്നത്.
ശരിയായ നിലപാടിനെ പ്രോത്സാഹിക്കുന്ന പോലെ തെറ്റ് ചെയ്താൽ കർക്കശ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേന മാതൃകാപരമായാണ് പ്രവർത്തിക്കേണ്ടത്. അതിനകത്ത് ക്രിമിനലുകൾക്ക് സ്ഥാനം ഉണ്ടാകില്ല. ആ നില തുടരുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീതി നടപ്പാക്കാൻ ആരുടെയും അനുമതിക്കായി കാത്തിരിക്കേണ്ടെന്നും അതിനായി ഒരുതരത്തിലുള്ള ബാഹ്യ സമ്മർദവും പൊലീസിന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. വർഗീയ സംഘടനകൾ ഇല്ലാത്ത നാടാണെന്ന് തെറ്റിദ്ധരിക്കരുത്.
മറ്റിടങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചില സംഘടനകൾക്ക് ഏറ്റവും വലിയ സ്വാധീനം കേരളത്തിൽ പണ്ടേയുണ്ട്.എന്നാൽ അവർക്ക് ഇവിടെ അതിന് കഴിയുന്നില്ല.വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം കേരളം സ്വീകരിക്കുന്നു. അത് ശരിയായ നിലയിൽ നടപ്പാക്കാൻ പൊലീസിനും കഴിയുന്നുവെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ലഹരിയുടെ വേരറുക്കുന്നതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അരുത്. അവർക്ക് ആസൂത്രിത കുതന്ത്രങ്ങളുണ്ട്. അതിനെ എല്ലാ തരത്തിലും പരാജയപ്പെടുത്താൻ കഴിയണം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ ദുഷ്ട ശക്തികളും ഒത്തുചേരും. നാട്ടിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും. നമ്മൾ നല്ലതാണെന്ന് കരുതുന്നത് ദുഷ്ട ശക്തികൾക്ക് അലോസരം ഉണ്ടാക്കുന്നതായിരിക്കും. ഇത് തിരിച്ചറിയുന്നതിൽ നല്ല ജാഗ്രത പുലർത്തണം. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും പൊലീസിൽനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. സ്റ്റേഷനിൽ എത്തുന്ന ആളുകൾക്കും എല്ലാ തരത്തിലും നീതി ലഭ്യമാകണമെന്നും മുഖ്യമന്ത്രി സേനയെ ഓർമിപ്പിച്ചു.