തിരുവനന്തപുരം: പൊതുജനങ്ങൾക്ക് പരാതികളും നിർദേശങ്ങളും മുഖ്യമന്ത്രിയുമായി നേരിട്ട് പങ്കുവയ്ക്കുന്നതിനുള്ള സിഎം വിത്ത് മി (മുഖ്യമന്ത്രി എന്നോടൊപ്പം) പദ്ധതിക്ക് തുടക്കമായി. വെള്ളയമ്പലത്ത് വച്ച് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നടൻ ടൊവിനോ തോമസിൻ്റെ ഫോൺ കോൾ ആണ് മുഖ്യമന്ത്രി ആദ്യം സ്വീകരിച്ചത്. 1800-425-6789 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയാണ് സേവനം ലഭ്യമാകുക.
സ്വാഗതാർഹമായ പദ്ധതിയെന്നായിരുന്നു മുഖ്യമന്ത്രിയോട് ആദ്യം സംസാരിച്ച ടൊവിനോ തോമസ് പറഞ്ഞത്. അഭിപ്രായങ്ങൾ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രിയും മറുപടി നൽകി. പദ്ധതി പ്രകാരമുള്ള സിറ്റിസൺ കണക്ട് സെൻററുകളിലേയ്ക്ക് എത്തുന്ന കോളുകൾക്ക് 48 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കും. ജനങ്ങളുമായുള്ള ആശയ വിനിമയത്തിൽ വിടവ് ഉണ്ടാകാൻ പാടില്ലെന്നും ജനങ്ങളുടെ അഭിപ്രായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നവകേരള നിർമിതി പൂർണമാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പും മേൽനോട്ടച്ചുമതലയും ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്. സുതാര്യവും നൂതനവുമായ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.