ഇരിങ്ങാലക്കുട കാരിക്കുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിൽ നിറത്തിൻ്റെ പേരിൽ ക്ഷേത്ര മേൽശാന്തിയെ അധിക്ഷേപിച്ചതായി പരാതി.
ക്ഷേത്ര ഭരണസമിതിയിൽ ഉൾപെട്ട കുടുംബാഗം "പൂണൂലിട്ട പുലയൻ " എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ക്ഷേത്രം മുൻ മേൽശാന്തി വി. വി. സത്യനാരായണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. എൻഎസ്എസ്ഇതര സമുദായക്കാരായ ഭക്തർ ക്ഷേത്രത്തിൽ ജാതി വിവേചനം നേരിടുന്നുവെന്നും സത്യനാരായണൻ വെളിപ്പെടുത്തി.
"ഇത്തരത്തിലുള്ള അനുഭവം മുൻപും ഉണ്ടായിട്ടുണ്ട്. ഈ ക്ഷേത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് നാലഞ്ചു കൊല്ലമായി. അന്നുമുതലേ ഇത്തരം അധിക്ഷേപം ഞാൻ കേൾക്കുന്നുണ്ട്. കറുത്ത് പോയി എന്നതിനാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത്. അങ്ങനെ ഒരാൾ എന്നോട് സംസാരിക്കുന്നത് എനിക്ക് തീരെ യോജിപ്പില്ലാത്ത കാര്യമാണ്", സത്യനാരായണണൻ വടക്കേ മഠത്തിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അമ്പലം കോവിലകം വകയുള്ളതാണ്. നടത്തിപ്പിൻ്റെ പ്രശ്നം കാരണം അവർ തിരിച്ചെടുക്കുകയാണ്. പലരും കോവിലകത്തോട് പരാതിപ്പെട്ടിരുന്നു. ആ പരാതിപ്പെട്ടവരുടെ കൂട്ടത്തിൽ താനും ഉണ്ടെന്ന് കരുതിയാണ് ഇങ്ങനെയുള്ള പദപ്രയോഗം തനിക്ക് നേരെ ഉന്നയിക്കുന്നതെന്നും സത്യനാരായണൻ പറഞ്ഞു.
ഇതര സമുദായക്കാരായ ഹൈന്ദവ ഭക്തർക്കും ക്ഷേത്രത്തിൽ ജതിവിലക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈഴവ സമുദായത്തിൽപ്പെട്ട വ്യക്തികളെ അന്നദാന പന്തലിൽ നിന്നും എഴുന്നേൽപ്പിച്ച് വിട്ടിരുന്നു. എന്നാൽ ഇവർ കാണിക്കയായി പണം ഇടുന്നതിന് യാതൊരു തടസവും ഉണ്ടായിരുന്നില്ല. ഉത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികൾ നടത്തുമ്പോൾ ആളുകളെ ജാതി തിരിച്ച് മാറ്റിനിർത്തുന്ന പതിവ് ഉണ്ടായിരുന്നു.