പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പരാതി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും സ്ത്രീവിഷയത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണ് എന്നായിരുന്നു സുരേഷ് ബാബുവിൻ്റെ പ്രസ്താവന. കൊത്തി കൊത്തി മുറത്തിൽ കൊത്തിയപ്പോഴാണ് വി.ഡി. സതീശൻ നടപടി എടുത്തത്. ഹെഡ്‌മാഷ് തന്നെ നല്ലൊരു ആളെ കണ്ടാൽ ബാംഗ്ലൂർ ട്രിപ്പ് അടിക്കാമോ എന്നാണ് ചോദിക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.
സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരെ ഷാഫി പറമ്പിൽ എംപി രംഗത്തെത്തിയിരുന്നു. നടന്നത് ആരോപണമല്ല അധിക്ഷേപമാണ്. ഇത്തരം കാര്യങ്ങൾ പറഞ്ഞാണോ അടുത്ത തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് ഷാഫി അവശ്യപ്പെട്ടിരുന്നു.
അധിക്ഷേപത്തിൻ്റെ രാഷ്‌ട്രീയം മുറുകെപിടിച്ചാണ് സിപിഐഎം മുന്നോട്ട് പോകുന്നതെന്നും ഷാഫി വിമർശിച്ചു. ഇതാണോ സിപിഐഎമ്മിന്റെ രാഷ്ട്രീയ തന്ത്രമെന്നും, ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ അടുത്ത തെരഞ്ഞെടുപ്പിലേക്ക് സിപിഐഎം ഒരുക്കിവെച്ചിരിക്കുന്ന മാനിഫെസ്റ്റോയെന്നും, താണോ സിപിഐഎമ്മിൻ്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെന്നും ഷാഫി ചോദ്യമുന്നയിച്ചിരുന്നു.