തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ സിനിമ മേഖലയെ വികസിപ്പിക്കാൻ സമഗ്ര പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കൂടിയായ വി.ഡി. സതീശൻ. ജെ.സി. ഡാനിയേല്‍ രാജ്യാന്തര ഫിലിം സിറ്റി, 'ചിത്ര നഗരം' കൊച്ചിയിൽ സ്ഥാപിക്കുമെന്നും ഇതിനായി 100 കോടി വകയിരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
എം.ടി. വാസുദേവൻ നായരുടെ സ്മരണയ്ക്കായി കൾചറൽ പാർക്ക് കോഴിക്കോട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി വകയിരുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തൃശൂരില്‍ ജോണ്‍സണ്‍ മാഷിന്റെ പേരില്‍ മ്യൂസിക് അക്കാദമി സ്ഥാപിക്കുന്നതിനായി അഞ്ച് കോടി വകയിരുത്തും. കേരള ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി സ്ഥാപിക്കും. സലീം കുമാറിനായി കൊച്ചിയിൽ സ്മാരകം നിർമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ. വ്യക്തമായ ജനവിധിയോടെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുക്കിയ ബജറ്റ് അടുത്ത അഞ്ചു വർഷത്തെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ ദിശാസൂചികയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. കഴിഞ്ഞ സർക്കാറിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രി കഴിഞ്ഞ സർക്കാർ പദ്ധതി ചെലവുകൾ പെരുപ്പിച്ച് കാണിച്ചുവെന്നും കേന്ദ്ര വിഹിതത്തിലെ കുറവ് കണക്കിലെടുക്കാതെയാണ് കഴിഞ്ഞ ബജറ്റെന്നും പറഞ്ഞു. തെറ്റായ അനുമാനത്തിൽ റവന്യു കമ്മി ഗ്രാൻ്റ് കഴിഞ്ഞ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.