തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച മുഖ്യമന്ത്രിയെ കോൺഗ്രസ്. മാറാട് കലാപം കേരളത്തിന് ഏൽപ്പിച്ച മുറിവിൽ മുഖ്യമന്ത്രി മുളക് പുരട്ടുകായാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. സിപിഐഎമ്മും ബിജെപിയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ്. മോദി ആഗ്രഹിക്കുന്നത് പിണറായി നടപ്പാക്കുന്നു. മുഖ്യമന്ത്രി കേരളത്തെ ബിജെപിക്ക് വേണ്ടി രൂപപ്പെടുത്തുകയാണെന്നും എ.കെ. ബാലൻ നടത്തിയ പരാമർശങ്ങളിൽ എം എ ബേബി നിലപാട് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് കേരളത്തിൽ ഒരു വർഗീയതയും ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
വർഗീയ പരാമർശം കൊണ്ട് മാത്രമേ അടുത്ത തെരഞ്ഞെടുപ്പിൽ പിടിച്ച് നിൽക്കാൻ കഴിയൂ എന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ മുഖ്യമന്ത്രി മാറി മാറി താലോലിക്കുകയാണ്. ബിജെപിയുമായും ആർഎസ്എസുമായും സിപിഐഎമ്മിന് കാലങ്ങളായുള്ള ബന്ധമുണ്ട്. ഇതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് എം.വി. ഗോവിന്ദൻ പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദി തന്ത്രമാണ് പിണറായി വിജയൻ ഇവിടെ പകർത്തുന്നത്. മോദിയും പിണറായിയും തമ്മിൽ ഇക്കാര്യത്തിൽ മത്സരമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് പറയാൻ കഴിയാത്തതാണ് ബിജെപി പറയുന്നത്. ബിജെപിക്ക് പറയാനാകാത്തത് മുഖ്യമന്ത്രി പറയും. കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കാൻ പോകുന്നത് കോമഡി സമരമാണെന്നും ചെന്നിത്തല പരിഹസിച്ചു.
എ.കെ. ബാലന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കെ. മുരളീധരനും ആരോപിച്ചു. മുഖ്യമന്ത്രിയുടെ നാവാണ് എ.കെ. ബാലൻ. വിഷയത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും രണ്ട് അഭിപ്രായമാണ്. എം.വി. ഗോവിന്ദൻ എ.കെ. ബാലനെ തള്ളിപ്പറഞ്ഞപ്പോൾ മുഖ്യമന്ത്രി എന്തിനാണ് ന്യായീകരിച്ചത്. മതപരമായ ചേരിതിരിവ് ഉണ്ടാക്കി ഒരുമിപ്പിക്കുക എന്നതാണ് ലക്ഷ്യം. ദ്രുവികരണം ഉണ്ടാക്കി വോട്ടുപിടിക്കുകയാണ് ഉദ്ദേശ്യം. പഴയ ചരിത്രം ആവർത്തിക്കും എന്ന് പറയുന്നത് കലാപത്തിനുള്ള ആഹ്വാനമാണ്. മാറാട് കലാപം ആവർത്തിക്കുമെന്ന് പറയുന്നത് ഭീഷണിയാണ്. ബാലനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.