തിരുവനന്തപുരം: കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതാതീതമായ ഹൃദയബന്ധങ്ങളെ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള സിനിമയാണിത്. മനുഷ്യ മനസുകളെ വിഭജിച്ച് വെറുപ്പുല്‍പ്പാദിപ്പിക്കാൻ ഫാസിസ്റ്റു ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.
സിനിമയുടെ ഒന്നാം ഭാഗം കേരളത്തെ അപഹസിക്കാനും അപമാനിക്കാനും നിർമിച്ചതാണ്. ഒന്നാം ഭാഗത്തെ വെല്ലുന്ന വിധത്തില്‍ വെറുപ്പും, ശത്രുതയും, മതവര്‍ഗീയതയും കുത്തിനിറച്ച് രണ്ടാം ഭാഗമാക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമാണ് ' ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്'. 'യുഎ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 'കേരള സ്റ്റോറി 2'വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. വിദ്വേഷ പരാമർശങ്ങൾ നിറഞ്ഞ ട്രെയ്‌ലറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
ട്രെയിലറിൽ ഒരു മലയാളി യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും അവരെ ബലം പ്രയോഗിച്ച് കഴിപ്പിക്കുകയും ചെയ്യുന്ന രംഗം വലിയ ചർച്ചകൾക്ക് ഇടയാക്കി. ഇന്ത്യ വൈകാതെ മുസ്ലീം രാഷ്ട്രമാകും എന്ന് പറഞ്ഞു കൊണ്ടാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. രാജ്യത്ത് പ്രണയം നടിച്ച് മതപരിവർത്തനം നടക്കുന്നുവെന്ന തീവ്ര വലതുപക്ഷ ആഖ്യാനമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത് എന്ന സൂചനയും ട്രെയ്‌ലറിലുണ്ട്.
അതിരൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയെ വിമർശിച്ചത്. പ്രമുഖ നേതാക്കളടക്കം നിരവധിപ്പേർ സിനിമയ്ക്കെതിരെ രംഗത്തുവന്നിരുന്നു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.