കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തമ്മിലടി തുടരുന്നു. വി.ഡി. സതീശനായും കെ. സി. വേണുഗോപാലിനായും അണികളും നേതാക്കളും ഒരുപോലെ പോരടിക്കുമ്പോൾ, രമേശ് ചെന്നിത്തലയ്ക്കു വേണ്ടിയും ശക്തമായ നീക്കം നടക്കുന്നുണ്ട്. ഈ മൂന്ന് നേതാക്കൾക്കായുള്ള അണികളുടെ പോരാട്ടത്തിനാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ എന്ന് ഒരു വിഭാഗം മുറവിളി ഉയർത്തുന്നതിനിടെയാണ് കെസിക്കു വേണ്ടി തുലാഭാരം വഴിപാട്. ഏമുർ ഹേമാംബിക ക്ഷേത്രത്തിലാണ് കെ.സി. വേണുഗോപാലിനായി കളഭം കൊണ്ട് തുലാഭാരം. മുഖ്യമന്ത്രി ആകാൻ തടസങ്ങളുണ്ടെങ്കിൽ നീക്കാൻ ലക്ഷ്യമിട്ടാണ് വഴിപാടെന്ന് കോൺഗ്രസ് പ്രവർത്തകൻ സി.എം. അനിൽകുമാർ പറയുന്നു. കെ.സി വേണുഗോപാലിന്റെ ജന്മദിനമായ മെയ് 18നാണ് തുലാഭാരത്തിനായി തീയതി നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായി ഇന്ദിരാഗാന്ധി കൈപ്പത്തി തെരഞ്ഞെടുത്തത് ഏമൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു. 1977ൽ ഇന്ദിരാഗാന്ധിയെ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചത് ലീഡർ കെ. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു.
അതേസമയം കോഴിക്കോട് നഗരത്തിൽ VD സതീശനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് സമീപത്താണ് ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങുന്നത് ക്യാപ്റ്റൻ എന്ന പേരിൽ ഫ്ലക്സ് ഉയർന്നത്. സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിർപ്പിനിടയാക്കുമെന്നാണ് ഫ്ലക്സ് ബോർഡിലെ പരാമർശം. വി.ഡി. സതീശൻ മലയാളക്കരയെ നയിക്കട്ടെ എന്നും പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ. സമാനമായ തരത്തിൽ മലപ്പുറത്ത് ഉൾപ്പെടെ സതീശനായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വി.ഡി. സതീശനെ നിയുക്‌ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മൂവാറ്റുപുഴയിലും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ എത്തിക്കുന്നതിനായുള്ള നീക്കങ്ങളും സജീവമാണ്. പ്രത്യേക പ്രമോഷൻ വീഡിയോകൾ ഉൾപ്പെടെ ഇറക്കിയാണ് ചെന്നിത്തല പക്ഷത്തിന്റെ തയ്യാറെടുപ്പുകൾ. മുഖ്യമന്ത്രി ചർച്ചകളിലെ കെപിസിസി നടപടിയിൽ ചെന്നിത്തല പക്ഷത്തിന് അതൃപ്തിയുണ്ട്. ഇംഗ്ലീഷ് പത്രത്തിലെ ചെന്നിത്തല പരസ്യത്തിൽ പ്രജിൻ ബാബുവിന് നോട്ടീസ് നൽകിയത് ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ നടപടികളിൽ അണികൾ അസ്വസ്ഥരാണ്.