പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യയിൽ ആചാര ലംഘന വിവാദം മുറുകുന്നു. ആചാര ലംഘനം നടന്നെന്ന വിവാദത്തിന് തിരി കൊളുത്തിയത് ക്ഷേത്ര ഉപദേശക സമിതി ആണെന്ന് ക്ഷേത്രം തന്ത്രിയുടെ പ്രതികരണത്തോടെ വ്യക്തമായി.
ക്ഷേത്ര ഉപേദേശക സമിതി ഉദ്യോഗസ്ഥരാണ് ആചാരലംഘനം നടന്നെന്ന് രേഖാമൂലം ചൂണ്ടിക്കാട്ടിയതെന്നും അതുകൊണ്ടാണ് പ്രായശ്ചിത്തം നിർദേശിച്ചതെന്നുമാണ് ക്ഷേത്രം തന്ത്രിയുടെ വിശദീകരണം. ആചാരലംഘനം നടന്നെന്ന് കാട്ടി തന്ത്രിക്ക് കത്തയച്ച ഉദ്യോഗസ്ഥരോട് ദേവസ്വം ബോർഡ് വിശദീകരണം തേടി.
അഷ്ടമിരോഹിണി ദിവസം ആറന്മുള ക്ഷേത്രത്തിൽ ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികൾക്ക് സദ്യ വിളമ്പി എന്നതാണ് വിവാദം. ആചാരലംഘനം നടന്നുവെന്നും പ്രായശ്ചിത്തം ചെയ്യണമെന്നുമുള്ള ക്ഷേത്രം തന്ത്രിയുടെ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
എന്നാൽ ആചാരം ലംഘനം നടന്നെന്ന് കാട്ടി തന്നെ ആദ്യം സമീപിച്ചത് ക്ഷേത്രം ഉപദേശക സമിതിയാണെന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് വ്യക്തമാക്കി. അസിസ്റ്റന്റ് കമ്മീഷണർ ആവശ്യപ്പെട്ടാൽ മറുപടി നൽകാമെന്ന് അറിയിച്ചതായും തന്ത്രി പറഞ്ഞു.
മന്ത്രി പങ്കെടുത്തത് ആചാരപരമായ വള്ളസദ്യയിൽ അല്ലെന്നും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും പള്ളിയോട് സേവാസംഘം പ്രസിഡന്റ് കെ.വി. സാമ്പദേവൻ പറഞ്ഞു. തന്ത്രിക്ക് കത്തയച്ചതിനു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ട്. അതിഥികൾക്കു മാത്രമായി ഊട്ടുപുരയിൽ സദ്യ മുൻ വർഷങ്ങളിലും വിളമ്പിയിട്ടുണ്ടെന്നും സാമ്പദേവൻ പറഞ്ഞു.
തന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡൻറ് സംഭവത്തിൽ വിശദീകരണം തേടി. ആറന്മുള അസിസ്റ്റൻറ് കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ മറുപടി നൽകണം. വള്ളസദ്യ നടത്തിപ്പിന്റെ ഉത്തരവാദിത്വം എല്ലാം പള്ളിയോട സേവാ സംഘത്തിന് ആണെന്നും പി.എസ്. പ്രശാന്ത് വിശദീകരിച്ചു. അഷ്ടമരോഹിനി വള്ളസദ്യയുടെ മാതൃകയിൽ പരിഹാര ക്രിയ ചെയ്യണമെന്നാണ് ക്ഷേത്രം തന്ത്രിയുടെ നിർദേശം.