കാസർഗോഡ്: ബദിയടുക്ക പഞ്ചായത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിച്ച ഫീസിൽ അഴിമതി. ഉപയോക്താക്കളിൽ നിന്ന് പിരിച്ചെടുത്ത യൂസർഫീ ബാങ്കിൽ അടയ്ക്കാതെയാണ് കൃത്രിമം കാണിച്ചത്. ഇൻ്റേണൽ ഓഡിറ്റ് നടന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
യൂസർ ഫീസായി പിരിച്ചെടുക്കുന്ന തുക ബാങ്കിൽ അടയ്ക്കുമ്പോൾ പൂർണമായും അടയ്ക്കാതെ, ബാങ്കിൽ അടച്ച രസീത് തിരുത്തി ഹരിത കർമസേന ഓഫീസിൽ നൽകിയാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൽ അടച്ച രസീതിൽ സ്വന്തമായി തുക എഴുതിച്ചേർത്താണ് തട്ടിപ്പ്. ഹരിതകർമസേന അധികൃതരുടെ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പല പ്രാവശ്യം ഇങ്ങനെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും അധികൃതർ കണ്ടെത്തി.
ഹരിതകർമസേന അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഓഡിറ്റ് വിഭാഗം പഞ്ചായത്തിലെത്തി എല്ലാ വാർഡുകളിലെയും കണക്കുകൾ പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തി. കൂടുതൽ വാർഡുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ അതും വിജിലൻസ് പരാതിയിൽ ഉൾപ്പെടുത്തും. പരിശോധന പൂർത്തിയാകുന്നതിന് പിന്നാലെ വിജിലൻസിൽ പരാതി നൽകാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഹരിതകർമസേനാംഗങ്ങളെ പിരിച്ചുവിട്ടു.