തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. കെപിസിസി പ്രസിഡൻ്റിന് പരാതി നൽകിയ ആളെ കണ്ടെത്തി മൊഴിയെടുക്കലാണ് പൊലീസ് സംഘത്തിന് മുന്നിലെ പ്രതിസന്ധി.
ബംഗളൂരുവിൽ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസിന് പകരം കെപിസിസി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് തന്നെ ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ നിലപാട് സുപ്രധാനമാകും. ഈ കേസിൽ അറസ്റ്റ് തടയാത്തതാണ് രാഹുൽ ഒളിവിൽ തുടരാൻ കാരണം. അറസ്റ്റ് തടഞ്ഞാൽ രാഹുൽ പുറത്തവരുമെന്നാണ് പ്രതീക്ഷ.
ഒളിവിൽ തുടരുന്ന രാഹുലിനെ കണ്ടെത്താനായി പുതിയ അന്വേഷണ സംഘം ഇന്നലെ ബംഗളൂരുവിലേക്ക് പോയിരുന്നു. ഒളിവിൽ തുടരുന്ന ഒരു എംഎൽഎയെ കേരള പൊലീസിന് പിടിക്കാനാകാത്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഒളിവ് സങ്കേതങ്ങൾ കണ്ടെത്തിയതിന് പിന്നാലെ രാഹുൽ മുങ്ങുന്നത് അന്വേഷണ സംഘത്തിൽ നിന്ന് വിവരം ചോരുന്നത് കൊണ്ടാണെന്നും ആക്ഷേപമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ സംഘത്തെ നിയോഗിച്ചത്. അതേസമയം രാഹുലിനെതിരെ രണ്ടാമത്തെ പരാതി നൽകിയ ബംഗളൂരു സ്വദേശിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുക എന്ന ലക്ഷ്യവും ബംഗളൂരുവിലേക്ക് തിരിച്ച പുതിയ അന്വേഷണ സംഘത്തിനുണ്ട്.