

ആലപ്പുഴ: വലിയ ചുടുകാട്ടിൽ വിഎസ് അച്യുതാനന്ദന് സ്മൃതിമണ്ഡപം പണിയുന്നത് സംബന്ധിച്ച തർക്കത്തിന് പരിഹാരമായി. വിഎസിൻ്റെ സ്മൃതി മണ്ഡപം പണിയുന്നതിൽ ഒരു വിഭാഗം സിപിഐ നേതാക്കൾ എതിർപ്പറിയിച്ചിരുന്നു. പരസ്പരം മറയാത്ത രീതിയിൽ വിഎസിൻ്റെയും ടിവി തോമസിൻ്റെയും സ്മാരകങ്ങൾ പണിയാൻ ധാരണ ഈ മാസം 21ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ചരിത്രത്തിൽ ആദ്യമായാണ് വലിയ ചുടുകാട്ടിൽ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് മാത്രമായി സമൃതി മണ്ഡപം ഉയരുന്നത്. പുന്നപ്ര വയലാർ സമര സേനാനിയായ വിഎസ് അച്യുതാനന്ദൻ എന്ന ഇതിഹാസ നേതാവിന് പാർട്ടിയും നാടും നൽകുന്ന ആദരം. ടി വി തോമസിന്റെ സ്മൃതി മണ്ഡപം പണിയാൻ സിപിഐയും തീരുമാനിച്ചിരുന്നു. എന്നാൽ ടി വി തോമസിന്റെ സ്മൃതി മണ്ഡപം വിഎസിന്റെ സ്മൃതി മണ്ഡപത്തെ മറക്കുന്ന രീതിയിൽ വരുന്നു എന്നത് ഇരു പാർട്ടിയിലെയും നേതാക്കന്മാർക്കിടയിൽ തർക്കത്തിന് കാരണമായി. സിപിഐ- സി പി എം ചർച്ച നടത്തി നിലവിൽ തർക്കങ്ങൾ പരിഹരിച്ചു എന്നും ലോക്കൽ നേതാക്കന്മാർ ഉണ്ടാക്കിയ പ്രശ്നമാണെന്നും വിഎസിന്റെ മകൻ അരുൺകുമാർ.
മാരാരിക്കുളത്ത് വി എസ് നെ പിന്നിൽ നിന്ന് കുത്തിയവർ തന്നെയാണോ തർക്കത്തിന് പിന്നിൽ എന്ന ചോദ്യത്തിന് ആ പ്രശ്നത്തെക്കുറിച്ച് കൂടുതലായി പറയാനില്ലെന്നും ആലപ്പുഴയുടെ ചരിത്രം എല്ലാവർക്കും അറിയാമല്ലോ എന്നും അരുൺ കുമാർ. വിഎസിന്റെ സ്മൃതി കുടീരത്തിന് സമീപത്തു തന്നെയായിരുന്നു ടിവി തോമസിനും സിപിഐ ഇടം കണ്ടെത്തിയത്. ഇവിടെ ടിവി തോമസിന്റെ സ്മൃതികുടീരം വന്നാൽ വിഎസിന്റെ സ്മൃതി മണ്ഡപം മറഞ്ഞുപോകും എന്ന ആശങ്ക സിപിഐഎം നേതാക്കൾ സിപിഐ നേതൃത്വത്തെ അറിയിച്ചു.
ഇതിനെത്തുടർന്ന് ടിവി തോമസിന്റെ സ്മൃതികുടീരം മറുഭാഗത്ത് നിർമ്മിക്കാൻ തീരുമാനമായി. കുടുംബത്തിന്റെ അടക്കം താല്പര്യം കണക്കിലെടുത്താണ് വിഎസിന്റെ സ്മൃതി കുടീരത്തിന്റെ മാതൃക തയ്യാറാക്കിയത്. സ്മൃതി കുടിരം നേരത്തെ വരണമായിരുന്നുവെന്നും കാലതാമസം ഉണ്ടായതിൽ വിഷമമുണ്ടായി എന്നും അരുൺകുമാർ പറഞ്ഞു. ഈ മാസം 21ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദനും ചേർന്ന് വിഎസിന്റെ സ്മൃതി കുടീരം അനാച്ഛാദനം ചെയ്യും.