തദ്ദേശ തെരഞ്ഞടുപ്പിൽ ഇടതുപക്ഷത്തിന് നേരിട്ട കനത്ത തോൽവി ചർച്ചയാകുകയാണ്. പരാജയകാരണങ്ങൾ വിലയിരുത്തി സിപിഐഎം മുഖപത്രം ദേശാഭിമാനി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ചായിരുന്നു സിപിഐ മുഖപത്രം ജനയുഗത്തിലെ ലേഖനം. എൽഡിഎഫ് സർക്കാർ ആത്മപരിശോധന നടത്തണമെന്ന് ജനയുഗം എഡിറ്റോറിയലിൽ പറയുന്നു.
ക്ഷേമവും വികസനവും ജനവിധിയെ സ്വാധീനിച്ചില്ലെന്നാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. വിഷപ്പാമ്പുകളുമായി യുഡിഎഫ് ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കി. ബിജപി- ജമാഅത്തെ സഖ്യത്തിലായിരുന്നു യുഡിഎഫ്. മതതീവ്രതയുടെ കരിനീരാളികളുമായുള്ള യുഡിഎഫ് സഖ്യം എതിർക്കപ്പെടണം. ബിജപി പലയിടത്തും യുഡിഎഫിന് വോട്ടു നൽകി. തിരിച്ചും സംഭവിച്ചു. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും എഡിറ്റോറിയൽ ഓർമിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ചാണ് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നത്. എൽഡിഎഫ് സർക്കാർ ആത്മപരിശോധന നടത്തണമെന്ന് എഡിറ്റോറിയൽ പ്രധാനമായും പറഞ്ഞുവയ്ക്കുന്നു. സർക്കാർ കൈക്കൊണ്ട ചില നടപടികൾ ജനങ്ങളിൽ സംശയം ജനിപ്പിച്ചിട്ടുണ്ടോയെന്ന് പഠിക്കണം. സംശുദ്ധവും സുതാര്യവുമായ ഉത്തരവാദിത്വം നിർവഹിക്കാൻ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടാൽ ഇങ്ങനെ സംഭവിക്കുമെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.
മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിച്ചില്ലന്ന ആശങ്ക വോട്ടർമാർക്കുണ്ടായത് സ്വാഭാവികം. അത്തരം ശക്തികളോട് മൃദുസമീപനം കൈക്കൊള്ളുന്നുവെന്ന തോന്നൽ ഉണ്ടാക്കി. ക്ഷേമ ആനുകൂല്യങ്ങൾ ഏതൊരു ഭരണകൂടത്തിൻ്റെയും ഉത്തരവാദിത്വമാണ്. അതിൻ്റെ പേരിലുള്ള ഔദാര്യഭാവവും അവകാശവാദങ്ങളും മുഖവിലക്ക് എടുക്കാൻ ജനങ്ങൾ തയ്യാറല്ലെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തണമെന്നും ജനയുഗം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിലെ തോൽവിയെ വിലയിരുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ തിരിച്ചടിയായെന്നും ബിജെപിയുമായി സർക്കാരിന് ബന്ധമുണ്ടെന്ന പ്രചാരണം ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രശ്നമായെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു.