കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. നേതൃത്വത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കൗൺസിലിലാണ് വിമർശനം ഉയർന്നത്. സി.കെ. ചന്ദ്രപ്പന് ശേഷം സിപിഐയ്ക്ക് കൊള്ളാവുന്ന സെക്രട്ടറി ഇല്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു.
നാദാപുരത്ത് പി. വസന്തത്തിൻ്റെ സ്ഥാനാർഥിത്വം തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിന് തുല്യമാണെന്നും വിമർശനം ഉയർന്നു. എം.വി. ഗോവിന്ദൻ ശ്യാമളയെ സ്ഥാനാർഥി ആക്കിയത് പോലെ സത്യൻ മൊകേരി ഭാര്യ വസന്തയെ സ്ഥാനാർഥിയാക്കിയെന്ന് അംഗങ്ങൾ പറഞ്ഞു.
ചിഞ്ചു റാണിയ്ക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ലെന്നും യോഗത്തിൽ വ്യാപക വിമർശനം ഉയർന്നു. മന്ത്രിയായത് വിഭാഗീയതയുടെ ഫലമാണ്. സിപിഐ സിപിഎമ്മിൻ്റെ ബി ടീമാണ്. ബിനോയ് വിശ്വത്തിന് നേതൃഗുണം ഇല്ലെന്നും ആക്ഷേപം ഉണ്ടായി.
പിണറായി വിജയനെതിരെയും സിപിഐ ജില്ലാ എക്സിക്യൂട്ടിവിലും വിമർശനം ഉയർന്നു. പിണറായിക്ക് ലാളിത്യമില്ലെന്നും തോൽവിയിലൂടെ തെളിഞ്ഞത് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും വിമർശനം. ഇന്നും നാളെയും ജില്ലാ എക്സിക്യൂട്ടീവ് തുടരും. പിണറായി പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റെടുത്തത് തെറ്റാണ്.
ജനങ്ങൾ തള്ളിയ ആളല്ല പ്രതിപക്ഷ നേതാവാകേണ്ടതെന്നും സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടിവിൽ അഭിപ്രായം വന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജാവെന്ന ഭാവത്തിലാണ് മുന്നോട്ട് പോയതെന്നുള്ള കടുത്ത വിമർശനങ്ങളും ഉയർന്നു.