എറണാകുളം: പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ ഇ.ടി. ടൈസണെ ഇറക്കുന്നത് ജില്ലാ നേതൃത്വം നൽകിയ മൂന്ന് പേരുകൾ തള്ളി. സംസ്ഥാന എക്സികുട്ടീവിൻ്റെ നേരിട്ടുള്ള തീരുമാനമാണ് സിറ്റിംഗ് എംഎൽഎയെ മത്സരിപ്പിക്കുക എന്നത്. ജില്ലയ്ക്ക് പുറത്ത് നിന്ന് സ്ഥാനാർഥി വരുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്‌തിയുണ്ട്.
സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രമായ പറവൂരിൽ സിപിഐക്ക് സീറ്റ് നൽകിയതിൽ വലിയ അതൃപ്തി പ്രാദേശിക സിപിഐഎമ്മിനുണ്ട്. സിപിഐ സ്ഥാനാർഥികൾ പലപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശുപാർശ ചെയ്യുന്നതോ അദ്ദേഹത്തെ സഹായിക്കുന്ന സ്ഥാനാർഥികളോ ആണെന്ന ആക്ഷേപം പല ഘട്ടങ്ങളിലും ഉയർന്നുവരാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ആക്ഷേപത്തിന് ഇടവരാത്ത രീതിയിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നേരിട്ടാണ് സ്ഥാനാർഥിയെ നിർദേശിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ നിന്ന് മൂന്ന് പേരുകളാണ് നിർദേശിച്ചിരുന്നത്. മുൻ ജില്ലാ സെക്രട്ടറി ദിനകരൻ ഉൾപ്പെടെയുള്ളവരുടെ പേര് തള്ളിയാണ് ടൈസണെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
നിലവിൽ കയ്പമംഗലം എംഎൽഎ ആയ ടൈസൺ എറണാകുളത്തേക്ക് വന്നാൽ വലിയ മത്സരം കാഴചവയക്കാനാകും എന്ന പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്.