തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും സിപിഐഎമ്മിനും രൂക്ഷ വിമർശനം. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നുവെന്ന് രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു. എല്ലാ മേഖലയിലും സിപിഐഎം സിപിഐയെ താഴ്ത്തിക്കെട്ടുന്നുവെന്നും വിമർശനമുയർന്നു.
വലിയ പാർട്ടി എന്ന രീതിയിലാണ് സിപിഐഎമ്മിന്റെ പ്രവർത്തനം. സിപിഐ വകുപ്പുകളോടും അവഗണനയുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിനെ അവഗണിക്കുന്നു. ആവശ്യത്തിനു ഫണ്ട് നൽകുന്നില്ല. എന്നാൽ കൺസ്യൂമർഫെഡിന് യഥേഷ്ടം സഹായം നൽകുന്നുവെന്നും വിമർശനമുയർന്നു.
സിപിഐ മന്ത്രിമാർ ഭരിക്കുന്ന കൃഷി, ഭക്ഷ്യ വകുപ്പുകളുടെ പ്രവർത്തനം പോരെന്നും പ്രതിനിധികൾ വിമർശിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചറിഞ്ഞുള്ള തിരുത്തലിന് സർക്കാർ തയ്യാറാകണമെന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു.
ഗവർണറുടെ വിഷയത്തിൽ സിപിഐഎമ്മിന് ഇരട്ടത്താപ്പാണെന്നും വിമർശനമുണ്ട്. ഗവർണർക്കെതിരെയുള്ള പോരാട്ടത്തിൽ ആത്മാർത്ഥതയില്ല. നിലപാടുകളിൽ സിപിഐഎം വെള്ളം ചേർക്കുന്നു. സിപിഐഎമ്മിന്റെ വകുപ്പുകളിൽ അനധികൃത നിയമനങ്ങൾ എന്നും ആരോപണമുണ്ട്.