"സഹകരണസംഘം തട്ടിപ്പിൽ ബിജെപിയുടെ പങ്ക് അന്വേഷിക്കണം"; കൗൺസിലറുടെ മരണത്തിന് പിന്നാലെ ആവശ്യമുന്നയിച്ച് സിപിഐഎം
തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ മരണത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. സഹകരണസംഘം തട്ടിപ്പിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം അറിയിച്ചു.
സഹകരണ സംഘത്തിലെ ക്രമക്കേടാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വ്യക്തമായെന്നും, സാമ്പത്തിക പ്രതിസന്ധിയിൽ ബിജെപി സഹായിച്ചില്ലെന്ന് ആത്മഹത്യാ കുറിപ്പിലുണ്ടെന്നും സിപിഐഎം പറഞ്ഞു. പലതും മറച്ചുവെക്കാനുള്ളതുകൊണ്ടാണ് ബിജെപി മാധ്യമപ്രവർത്തകരെ ആക്രമിച്ചതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയോടെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിസന്ധിഘട്ടത്തിൽ പാർട്ടി സംരക്ഷിച്ചില്ലെന്ന് അനിലിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശം ഉണ്ട്. ജീവനൊടുക്കാൻ ശ്രമിക്കുമെന്ന് മുൻപും പല കൗൺസിലർമാരോടും അടുത്ത ആളുകളോടും അനിൽ പറഞ്ഞിരുന്നെന്നാണ് പൊലീസ് അറിയിക്കുന്നത്.
15 വർഷത്തിലേറെയായി അനിൽ ഫാം ടൂർ എന്ന കോർപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റായി പ്രവർത്തിച്ച് വരികയായിരുന്നു. സംഘം സാമ്പത്തികമായി തകരാൻ തുടങ്ങിയതോടെ പ്രതിസന്ധിയും രൂക്ഷമാകാൻ തുടങ്ങി. പലരും നിക്ഷേപങ്ങൾ പിൻവലിക്കുകയും, നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെയുമായി.
ബാങ്കിൻ്റെ തകർച്ച മറികടക്കാൻ കൂടെയുള്ളവർ സഹായിച്ചില്ലെന്നാണ് അനിൽ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ബിജെപി നേതാക്കളോട് ഇക്കാര്യം പലതവണ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. വിഷയത്തിൽ പാർട്ടിയും സംരക്ഷണം നൽകിയില്ല. ഇതിൻ്റെ പേരിൽ തൻ്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയും തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിലിൻ്റെ വിയോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വളരെ അടുത്ത് പ്രവർത്തിച്ചിരുന്ന അനിൽ, വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നൊരു നേതാവ് കൂടിയാണ്. രണ്ടു ദിവസം മുൻപും അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു", രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
അനിലിൻ്റെ മരണവാർത്ത സഹിക്കാൻ കഴിയുന്നതല്ലെന്ന്ആയിരുന്നു മേയർ ആര്യ രാജേന്ദ്രൻ്റെ പ്രതികരണം. കുറച്ചുകാലമായി കൗൺസിലിൽ അനിൽ സജീവമായി പങ്കെടുത്തിരുന്നില്ല. കൗൺസിലിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ മൂലമെന്നാണ് പറഞ്ഞത്. ആശുപത്രിയിൽ കാണിക്കുന്ന കാര്യത്തിൽ ഡെപ്യൂട്ടി മേയർ അടക്കം ഇടപെട്ടിരുന്നു. നിലവിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മേയർ പറഞ്ഞു.