ആലപ്പുഴ: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അന്താരാഷ്ട്ര കുറ്റവാളിയാണ് ഡൊണാൾഡ് ട്രംപ്. അത് തുറന്നു പറയാൻ മോദിക്കാവുന്നില്ല. ട്രംപും മോദിയും ചേർന്ന് അളിയനും മച്ചാനും കളിക്കുകയാണെന്നും എം.എ. ബേബി വിമർശിച്ചു.
ഇന്ത്യ ലോകരാജ്യങ്ങൾക്കിടയിൽ ഒരു വിലയുള്ള രാജ്യമായിരുന്നു. ചേരിചേരാ രാജ്യങ്ങൾക്ക് നേതൃത്വം നൽകിയത് ഇന്ത്യയായിരുന്നു. അമേരിക്കക്ക് മുന്നിൽ കീഴടങ്ങിയിട്ട് മോദി നുണ പ്രചാരണം നടത്തുന്നു. പച്ചക്കള്ളം പറയുന്നതിൽ മോദിയെ കടത്തി വെട്ടാൻ ആരുമില്ല. എന്നാൽ കേരളത്തിലും ചിലരെ കാണാമെന്നും ചില ജാഥ നടത്തുന്നവർ അങ്ങനെ കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യനേഷ് കുമാറിനെതിരെയും എം.എ. ബേബി വിമർശനമുന്നയിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗത് പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ആളാണ് ഗ്യനേഷ് കുമാർ. കേരളത്തിൽ പിഡബ്ല്യൂഡി സെക്രട്ടറി ആയിരുന്നപ്പോഴുള്ള കാര്യങ്ങൾ പറയുന്നില്ലെന്നും എം.എ. ബേബി പറഞ്ഞു.
ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇടത് സർക്കാരിന് തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കു മുന്നിലുള്ള ഇപ്പോഴത്തെ ഏറ്റവും വലിയ കടമ എൽഡിഎഫിനെ ശക്തിപ്പെടുത്തുന്നതും മുന്നണിക്ക് അഭിമാന വിജയം നേടാൻ പരിശ്രമിക്കുക എന്നതുമാണ്. അതിന് സഹായകമായ വാക്കും പ്രവൃത്തിയും ഉണ്ടാകും. വ്യക്തിപരമായ സമീപനത്തിന് അപ്പുറം എൽഡിഎഫിനെ ശക്തിപ്പെടുത്തുന്ന സമീപനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.