
സോഷ്യല്‍ മീഡിയയിലൂടെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജപ്രചാരണം നടക്കുന്നതായി സിപിഐഎം നേതാവും എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയുമായിരുന്ന കെ.ജെ ഷൈന്‍. രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീര്‍ണ്ണതയുടെ, ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.ജെ. ഷൈന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവര്‍ എത്ര വികൃത മനസ്‌ക്കരാണ്? സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്‌നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്,' കെ.ജെ. ഷൈന്‍ പറഞ്ഞു.
തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ടെന്നും കെ.ജെ. ഷൈന്‍ കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം അപവാദ പ്രചരണവുമായി ബന്ധപ്പെട്ട് പറവൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ യോഗം ചേര്‍ന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്ത്രീവിരുദ്ധതയുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ കോളേജ് കാലഘട്ടം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് ഞാന്‍. കേരള സമൂഹം എന്നെ കൂടുതലായി അറിയാന്‍ തുടങ്ങിയത് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതലാണ്.
രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എന്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തില്‍ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീര്‍ണ്ണതയുടെ, ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവര്‍ എത്ര വികൃത മനസ്‌ക്കരാണ്? സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്‌നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും.
ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി എന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹു മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണ്.