പാർട്ടിയോട് പിണങ്ങി പിരിഞ്ഞിട്ടും ജി. സുധാകരന് എതിരെ രൂക്ഷ വിമർശനം ഉയർത്താതെ സിപിഐഎം നേതാക്കൾ. സുധാകരൻ്റെ നിലപാട് ദൗർഭാഗ്യകരവും ദുഃഖകരവുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണമുണ്ടാകും. കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ലെന്നും ബേബി പറഞ്ഞു.
കാപാലികർക്ക് ഒപ്പം പോയതിൽ ഓരോ നിമിഷവും കുറ്റബോധം കൊണ്ട് സുധാകരൻ തകരുമെന്ന് എ.കെ. ബാലൻ പറഞ്ഞു. സുധാകരന് അസംതൃപ്തിയുണ്ടാകുന്ന ഒന്നും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് എല്ലാ പ്രോത്സാഹനവും പാർട്ടി നൽകി. സുധാകരന് എങ്ങനെ ആ കാപാലികരുടെ കൂടെ പോകാൻ കഴിയും. സ്വപ്നത്തിൽ പോലും തനിക്ക് അത് ചിന്തിക്കാൻ കഴിയുന്നില്ല. കടുത്ത കോൺഗ്രസ് വിരുദ്ധതയുള്ള ഒരു സഖാവിനു എങ്ങനെയാണ് ഇങ്ങനെ ആകാൻ കഴിയുക. കുറ്റബോധം കൊണ്ട് ഓരോ ദിവസവും ജി.എസിന്റെ മനസ് നീറും. സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാറണം. 75 കഴിഞ്ഞ ഞങ്ങളൊക്കെ തീരുമാനം അംഗീകരിച്ചുവെന്നും ബാലൻ പ്രതികരിച്ചു.
സുധാകരൻ പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന് എം.എം. മണി പറഞ്ഞു. പാർട്ടിവിട്ടാൽ സുധാകരൻ 'ശൂ' ആണ്. മഹാരഥന്മാർ പാർട്ടിയിൽ നിന്ന് പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്നും മണി പറഞ്ഞു. അതേസമയം, എം.എം. മണിയുടെ പരിഹാസത്തിൽ പ്രതികരിച്ച സുധാകരൻ മണി ഇടുക്കിയിലെ 'ശൂ' എന്ന് പ്രതികരിച്ചു.
വിഷയത്തിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. സുധാകരൻ പാർട്ടിക്ക് അകത്തുനിന്ന് നിലപാടുകൾ പറയുകയാണ് വേണ്ടിയിരുന്നത്. അല്ലാതെ പാർട്ടിയെ ചതിക്കുന്ന നിലപാട് ചെയ്തത് ശരിയായില്ല. സുധാകരന് പറഞ്ഞ കാര്യങ്ങൾക്ക് പാർട്ടി മറുപടി നൽകും. തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ല. 63 വർഷക്കാലം പ്രവർത്തിച്ചിട്ട് എന്തിനാണ് ആ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞത്. എന്ത് ദ്രോഹമാണ് സുധാകരനോട് ചെയ്തതെന്ന് വ്യക്തമാക്കണം. പാർട്ടി ഒരുപാട് സ്ഥാനമാനങ്ങൾ സുധാകരൻ നൽകിയെന്നും സജി ചെറിയാൻ പറഞ്ഞു.
ജി സുധാകരൻ പാർട്ടി നിലപാടിന് ഒപ്പം നിൽക്കും എന്ന് കരുതുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. നേതൃത്വം അദ്ദേഹത്തെ ഒപ്പം നിർത്താൻ നല്ല പോലെ ഇടപെട്ടു. പാർട്ടിക്ക് മുതൽക്കൂട്ടാവുന്ന ആരെയും പാർട്ടി വിട്ടു കളയില്ല. നേതാക്കൾ സുധാകരനുമായി ഇനിയും സംസാരിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.