പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിനെതിരെ അധിക്ഷേപവുമായി സിപിഐഎം. ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും സ്ത്രീവിഷയത്തിൽ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിൻ്റെ പ്രസ്താവന. കൊത്തി കൊത്തി മുറത്തിൽ കൊത്തിയപ്പോഴാണ് വി.ഡി. സതീശൻ നടപടി എടുത്തത്. ഹെഡ്‌മാഷ് തന്നെ നല്ലൊരു ആളെ കണ്ടാൽ ബാംഗ്ലൂർ ട്രിപ്പ് അടിക്കാമോ എന്നാണ് ചോദിക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് എത്തിയ രാഹുലിനും എംഎൽഎ ഓഫീസിനും കോൺഗ്രസ് നേതൃത്വം സംരക്ഷണം നൽകിയെന്നും സിപിഐഎം നേതാവ് പറഞ്ഞു. മരണവീട്ടിൽ പോലും രാഹുലിന് ആവേശകരമായ സ്വീകരണമാണ് നേതാക്കൾ നൽകിയത്. രാഹുലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നൽകുകയും ചെയ്യുകയാണ് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കിന് പുല്ല് വിലയാണ് കോൺഗ്രസ് കൊടുക്കുന്നതെന്നും ഇ.എൻ.സുരേഷ് ബാബു പറഞ്ഞു.
വിഷയത്തിൽ സിപിഐഎം പ്രതിഷേധം തുടരുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. പെൺകുട്ടികൾ ഉള്ള കോൺഗ്രസുകാർ രാഹുലിനെ വീട്ടിലേക്ക് ക്ഷണിക്കുമോ എന്നാണ് സുരേഷ് ബാബുവിൻ്റെ ചോദ്യം. ആത്മാഭിമാനം ഉള്ള കോൺഗ്രസുകാർ വീട്ടിലേക്ക് വരേണ്ട എന്നെ പറയൂ. രാഹുൽ കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണ് കാണിക്കുന്നതെന്നും ഇ.എൻ. സുരേഷ് ബാബു.
അതേസമയം രാഹുലിനെ കണ്ടാൽ സംസാരിക്കാതെ പോകില്ലെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള വി.ഡി. സതീശൻ്റെ മറുപടി. രാഹുലിനെ എന്റെ മുന്നിൽ കണ്ടാൽ ഹസ്തദാനം ചെയ്യും. പി സരിനെ കണ്ടാലും സംസാരിക്കും. മണ്ഡലത്തിലെത്തിയ മാങ്കൂട്ടത്തിലിന് അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമോ? എന്ന ചോദ്യത്തിൽ ഹൈപ്പോത്തറ്റിക്കൽ ചോദ്യം വേണ്ടെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.