പാലക്കാട്: അഗളി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ പ്രസിഡൻ്റ് പദവിയിൽ എത്തിയ എൻ.കെ. മഞ്ജു രാജിവെച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഐഎം ജില്ലാ നേതൃത്വം. മഞ്ജു പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ദൃശ്യമാധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞതെന്ന് സിപിഐഎം ജില്ല കമ്മറ്റി അംഗം സി.പി. ബാബു പറഞ്ഞു.
മഞ്ജു രാജിവയ്ക്കാൻ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചതിനു ശേഷം മറുപടി പറയാമെന്നാണ് സി.പി. ബാബുവിൻ്റെ പ്രതികരണം. ഇപ്പോഴത്തെ വിഷയങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സി.പി. ബാബു പറഞ്ഞു.
കൂറുമാറ്റം വിവാദമായതോടെയാണ് അഗളി പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. മഞ്ജു രാജിവച്ചത്. ഡിസിസിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജി. സിപിഐഎം പിന്തുണയോടെയാണ് യുഡിഎഫ് അംഗമായ മഞ്ജു പ്രസിഡൻ്റായത്.
അന്നും ഇന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണെന്ന് രാജിക്ക് പിന്നാലെ മഞ്ജു പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചപ്പോൾ എൽഡിഎഫ് മെമ്പർമാർ പിന്തുണയ്ക്കുക മാത്രമാണ് ഉണ്ടായത്. ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ എൽഡിഎഫ് പിന്തുണ സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നെന്നും മഞ്ജു പറഞ്ഞു.
കൂറുമാറ്റത്തിന് പിന്നാലെ എൻ.കെ. മഞ്ജുവിനെതിരെ കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ മഞ്ജുവിന് അബദ്ധം സംഭവിച്ചതായിരിക്കാം എന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ്റെ പ്രസ്താവന. പ്രദേശിക കോൺഗ്രസ് നേതൃത്വം മഞ്ജുവുമായി ചർച്ച നടത്തുകയും ചെയ്തു. പണം വാങ്ങിയിട്ടില്ലെന്നും പെട്ടെന്നുണ്ടായ ചിന്തയാണെന്നും മഞ്ജു നേതൃത്വത്തെ അറിയിച്ചതായും എ. തങ്കപ്പൻ പറഞ്ഞു.