മലപ്പുറം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന് മറുപടിയുമായി സിപിഐഎം. പിഎംഎ സലാമിൻ്റേത് തരംതാണ നിലപാട്. മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹം. രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോഴാണ് ഈ ശ്രമങ്ങളെന്നും മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഐഎം പറഞ്ഞു. ലീഗിന്റെ സാംസ്കാരിക അപചയമാണ് വ്യക്തമായതെന്നും പിഎംഎ സലാമിന് സിപിഐഎം മറുപടി നൽകി.
മുഖ്യമന്ത്രിയേയും ലൈംഗിക ന്യൂനപക്ഷങ്ങളേയും അധിക്ഷേപിച്ച് കൊണ്ടായിരുന്നു പിഎംഎ സലാമിൻ്റെ പരാമർശം. പിഎം ശ്രീയിൽ ഒപ്പിട്ടതിനെതിരെയാണ് പിഎംഎ സലാമിൻ്റെ പ്രസംഗം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ അധിക്ഷേപ പ്രസംഗം.
മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണുംകെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിൻ്റെ പ്രസ്താവന. മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്ന് പിഎംഎ സലാം പറഞ്ഞു.
ഹൈന്ദവത്വം പ്രചരിപ്പിക്കുന്ന, തീവ്ര ഹിന്ദുത്വ വാദം പ്രചരിപ്പിക്കുന്ന വിദ്യാഭ്യാസം കൊണ്ടുവരാൻ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. അതിനെ എതിർക്കുന്ന മുഖ്യമന്ത്രിയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സ്വീകരിച്ചത് അതേ നിലപാടാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും പിഎംഎ സലാം പറഞ്ഞു.