പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും എംഎൽഎയുമായ എ. പത്മകുമാറിനെ പുറത്താക്കാൻ സിപിഐഎം ആലോചിക്കുന്നതായി സൂചന. നടപടി തീരുമാനിക്കാൻ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം പത്മകുമാറിനോട് സിപിഐഎം ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട് തപാൽ വഴിയാണ് നോട്ടീസ് അയച്ചത്. എന്നാൽ, തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്നും പത്മകുമാർ പാർട്ടിയോട് വിശദീകരിച്ചു.
നേരത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. കേസിൽ പ്രതിയായിട്ടും പത്മകുമാർ ഇപ്പോഴും പാർട്ടിയിൽ തുടരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിന്ന് പത്മകുമാറിനെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചതോടെ പത്മകുമാർ ജയിൽ മോചിതനായത്.