സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഐഎം; തൃശൂര്‍ ജില്ലാ സെക്രട്ടറി കവിയുമായി കൂടിക്കാഴ്ച നടത്തി

അരണാട്ടുകരയിലെ സച്ചിദാനന്ദൻ്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്
സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഐഎം; തൃശൂര്‍ ജില്ലാ സെക്രട്ടറി കവിയുമായി കൂടിക്കാഴ്ച നടത്തി
Published on
Updated on

തൃശൂർ: തുടർഭരണത്തിന് എതിരെ വിമർശനം ഉന്നയിച്ച കവി സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഐഎം. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി. അരണാട്ടുകരയിലെ സച്ചിദാനന്ദൻ്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സച്ചിദാനന്ദൻ വിശാല കാഴ്ചപ്പാടിൽ പറഞ്ഞ കാര്യം മറ്റൊരുതരത്തിലാണ് വന്നതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കുറിച്ച് കെ.വി. അബ്ദുൽ ഖാദർ പ്രതികരിച്ചത്. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്. സെക്കുലറായ ഇടതുപക്ഷക്കാരനാണ് കെ. സച്ചിദാനന്ദൻ. അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നുവെന്നും അബ്ദുൽ ഖാദർ കൂട്ടിച്ചേർത്തു.

സച്ചിദാനന്ദനെ അനുനയിപ്പിക്കാന്‍ സിപിഐഎം; തൃശൂര്‍ ജില്ലാ സെക്രട്ടറി കവിയുമായി കൂടിക്കാഴ്ച നടത്തി
"പിണറായി സർക്കാരിന്റേത് തീവ്ര വലതുപക്ഷ രീതി, ഇത് ഇടത് സഹയാത്രികരെ നിരാശരാക്കി"; കെ. സച്ചിദാനന്ദൻ്റെ വിമർശനം ആയുധമാക്കി വി.‍ഡി. സതീശൻ

കെ. സച്ചിദാനന്ദൻ്റെ വിമർശനം പ്രതിപക്ഷം ആയുധമാക്കിപ്പോഴും വിമർശനത്തോട് മൃദു സമീപനമായിരുന്നു ഇടത് നേതാക്കൾ സ്വീകരിച്ചത്. സച്ചിദാനന്ദന്റെ പ്രസ്താവനയോട് കാത് പൊത്തില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. സച്ചിദാനന്ദൻ ഇടതുപക്ഷത്തിൻ്റെ സുഹൃത്താണെന്നും നിർദേശം ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ അവസരങ്ങളായി കാണുന്നുവെന്നാണ് മുൻ മന്ത്രി തോമസ് ഐസകിൻ്റെ പ്രതികരണം. തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നതിനർഥം യുഡിഎഫിന് ജയിക്കാൻ അവസരം ഒരുക്കും എന്നല്ല എന്നും തോമസ് ഐസക്ക് പറഞ്ഞു.

സാംസ്കാരിക പ്രവർത്തകർ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന് പറയാൻ കഴിയില്ലെന്നും സ്വതന്ത്രമായി അഭിപ്രായം പറയുന്ന വ്യക്തിയാണ് സച്ചിദാനന്ദൻ എന്നുമായിരുന്നു മന്ത്രി പി. പ്രസാദിന്റെ പ്രതികരണം. വിമർശനങ്ങളെ സ്വീകരിക്കും. പോസ്റ്റിറ്റീവ് ആയിട്ടാണ് ഇത്തരം വിമർശനങ്ങളെ കാണുന്നത്. തിരുത്താൻ ഇടതുപക്ഷം തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിരുന്നു.

കേരളത്തിൽ തുടർഭരണം വേണ്ട എന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com