
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസിൽ പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈബ്രാഞ്ച് റിപ്പോർട്ട്. നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് മാമിയെ ചിലർ വിളിച്ചു കൊണ്ടുപോയതെന്നായിരുന്നു ലോക്കൽ പൊലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ മാമി എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ പൊലീസിന് സാധിച്ചില്ല. നേരത്തേ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പരാമർശിച്ച സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചിരുന്നു.
2023 ഓഗസ്റ്റ് 22നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്‍റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കൾ മാമിയെ കണ്ടിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിരുന്നു. ഇവിടെ നിന്നും അന്വേഷണം അക്ഷരാർഥത്തില്‍ വഴിമുട്ടി.
ജില്ലയിലെ മൊബൈല്‍ ടവർ ഡംപ് പരിശോധന അടക്കം നടത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പിന്നീട് അന്വേഷണത്തിൻ്റെ പല ഘട്ടത്തിലും കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്ന് മാമിയുടെ കുടുംബം ആരോപിച്ചിരുന്നു. എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്.