

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗപ്പരാതി നൽകിയതിന് പിന്നാലെ സൈബർ ആക്രമണം കടുത്തതോടെ പൊലീസിൽ പരാതി നൽകി അതിജീവിത. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. പെൺകുട്ടിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. കോൺഗ്രസുമായി ബന്ധപ്പെട്ട് ചില ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ നടത്തിയ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവ ചേർത്താണ് അതിജീവിത പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ അടക്കമുള്ളവർ പെൺകുട്ടിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇരയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങളുമായി രാഹുല്‍ ഈശ്വര്‍ വീഡിയോ ചെയ്തിരുന്നു. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് കാണിച്ച് സന്ദീപ് വാര്യര്‍ പിന്നാലെ പോസ്റ്റിട്ടു. ഈ പോസ്റ്റുകളിലെ വിവരങ്ങള്‍ എടുത്താണ് രാഹുൽ അനുകൂല ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയ ശേഷം സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.
അതേസമയം, ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് എഡിജിപി നിർദേശം. രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയം. പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തിലാണ്. ബന്ധുക്കളില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. എഡിജിപി എച്ച്. വെങ്കിട്ഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു.