എറണാകുളം: തൃക്കാക്കരയിൽ ഉമാ തോമസ് മത്സരിക്കുമെന്ന് കോൺഗ്രസിൽ ധാരണയായിട്ടും സീറ്റ് മോഹം വിടാതെ ദീപ്തി മേരി വർഗീസ്. സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നൽകുമെന്ന പാർട്ടി നയത്തോട് യോജിക്കുന്നെങ്കിലും തൃക്കാക്കരയിലെ കാര്യത്തിൽ പുനരാലോചന വേണമെന്നാണ് ദീപ്തിയുടെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ച നീതികേടിന് പരിഹാരം ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡൻ്റ് അടക്കമുള്ളവർ ഉറപ്പു നൽകിയിരുന്നു. ആ ഉറപ്പ് പാർട്ടി പാലിക്കും എന്നാണ് പ്രതീക്ഷയെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മേയർ സ്ഥാനത്തേക്ക് ഉയർന്നുവന്നത് തൻ്റെ പേരായിരുന്നു. എന്നാൽ, അതിൽ ചില നീതികേട് സംഭവിച്ചു. അതിന് പരിഹാരമുണ്ടാകുമെന്ന് കെപിസിസി പ്രസിഡൻ്റ് അടക്കമുള്ളവർ ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ദീപ്തി മേരി വർഗീസ് ആവർത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണ് ദീപ്തി വച്ചുപുലർത്തുന്നത്.
മറ്റ് പാർട്ടികളിൽ നിന്നുള്ള ആളുകൾ കോൺഗ്രസിലേക്കെത്തുമ്പോൾ അവർക്ക് സീറ്റ് കൊടുക്കുന്നതിൽ വിരോധമില്ല. ഒപ്പം, സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്നതിലും എതിർപ്പില്ല. എന്നാൽ, തൃക്കാക്കരയിലേത് സവിശേഷ സാഹചര്യമായിരുന്നു, പി.ടി. തോമസ് മരണപ്പെട്ട സാഹചര്യത്തിൽ ആ ടേം പൂർത്തീകരിക്കുന്നതിനായാണ് ഉമ സ്ഥാനാർഥിയായത്. ദൗത്യം തുടരാൻ അവർ പ്രാപ്തയാണോ എന്ന് പാർട്ടി ആലോചിക്കണമെന്നും ദീപ്തി പറയുന്നുണ്ട്. കൊച്ചിയിൽ ജനിച്ച് വളർന്ന താൻ മത്സരത്തിനായി മറ്റൊരു മണ്ഡലത്തിൽ ചേക്കേറേണ്ടതില്ലെന്ന നിലപാടും അവർ സ്വീകരിക്കുന്നുണ്ട്.