വയനാട്: കൊച്ചി നഗരസഭയിലെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃ ക്യാമ്പിൽ വിമർശനം ഉയർത്തി ദീപ്തി മേരി വർഗീസ്. കെപിസിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്. മേയർ പദവി നൽകാതെ തഴഞ്ഞതിലും ദീപ്തി വിമർശനം ഉയർത്തി. തെരഞ്ഞെടുത്ത രീതിയെ ആണ് വിമർശിക്കുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസ് സെൻട്രൽ കേരള സോണൽ മീറ്റിങ്ങിലാണ് വിമർശനം.
മിഷൻ 2026മായി വയനാട്ടിൽ കോൺഗ്രസിൻ്റെ ദ്വിദിന ക്യാമ്പ് തുടരുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാർഥി നിർണയവുമാണ് പ്രധാന ചർച്ച. ലീഡേഴ്സ് സമ്മിറ്റിൽ നേതാക്കൾ നിലപാട് വ്യക്തമാക്കി. മുസ്ലീംലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ പറഞ്ഞു.
സാമുദായിക സംഘടനകളെ പൂർണമായി വിശ്വാസത്തിൽ എടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണമെന്ന് ശശി തരൂർ എംപിയും പറഞ്ഞു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അമിതമായ ആത്മവിശ്വാസം വേണ്ടെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും സംഘവും വയനാട് നേതൃക്യാമ്പിൽ എത്തി. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ക്യാമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ചര്‍ച്ചയാവുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ക്ക് ക്യാമ്പ് രൂപംനല്‍കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് അധ്യക്ഷൻ.