തിരുവനന്തപുരം: വെളളറടയില്‍ നിര്‍ത്തിയിടുന്ന ചരക്ക് വാഹനങ്ങളില്‍ നിന്ന് ഡീസല്‍ മോഷണം പതിവാകുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വെള്ളറടയില്‍ നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളില്‍ നിന്ന് ഡീസല്‍ കവര്‍ന്നു. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണമാരംഭിച്ചു.
വെള്ളറട ചാരുംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഡേവിഡിന്‍റെ ഉടമസ്ഥതയിലുള്ള ടയര്‍ വര്‍ക്ക് ഷോപ്പിലും സമീപത്തെ യേശുദാസിന്‍റെ കടയിലുമാണ് മോഷണം നടന്നത്. ഡേവിഡിന്‍റെ സ്ഥാപനത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ലോറികളില്‍ നിന്നായി 200ലിറ്ററിലധികം ഡീസൽ മോഷണം പോയിട്ടുണ്ട്. കട കുത്തിത്തുറന്ന് സിസിടിവി ക്യാമറയുടെ ഡിവിആറും മേശയിലുണ്ടായരുന്ന 4000 രൂപയും മോഷ്ടാവ് കൊണ്ടുപോയി.
സമീപത്തെ യേശുദാസിന്‍റെ കാര്‍ വർക്‌ഷോപ്പിലെ സിസിടിവി തകര്‍ത്ത ശേഷം ഇവിടെ ഉണ്ടായിരുന്ന ഇന്നോവ കാറിന്‍റെ ബാറ്ററിയും 25 ലിറ്ററോളം എന്‍ജിന്‍ ഓയിലും കവര്‍ന്നു. നാലുമാസം മുമ്പ് യേശുദാസിന്‍റെ കടയിലെ രണ്ട് ബാറ്ററികളും വാഹനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ജാക്കികളും മോഷണം പോയിരുന്നു. യേശുദാസിന്റെ സ്ഥാപനത്തിൽ ഒരു വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്.
കള്ളക്കടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ കയറാതെ ഡീസല്‍ ഉപയോഗിക്കുന്നതിലേക്ക് വേണ്ടി ആവാം ഇത്തരത്തില്‍ വ്യാപകമായ ഡിസല്‍ കവര്‍ച്ചകള്‍ നടക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. പൊലീസും ഈ ആരോപണം പരിശോധിക്കുന്നുണ്ട്. പ്രതികളെ ഉടനെ പിടികൂടാന്‍ കഴിയുമെന്നും വെള്ളറട പൊലീസ് വ്യക്തമാക്കി.