വാതുവെപ്പ് കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. ചിത്രദുർഗ എംഎൽഎ കെ സി വീരേന്ദ്രയാണ് പിടിയിലായത്. എംഎൽഎയുടെ വീട്ടിൽ നിന്ന് 12 കോടിയോളം രൂപയും 6 കോടിയുടെ സ്വർണവും, 10 കിലോ വെള്ളിയും ഇഡി കണ്ടുകെട്ടി. നിയമവിരുദ്ധമായ ഓൺലൈൻ, ഓഫ്‌ലൈൻ വാതുവെപ്പിൽ പങ്കുണ്ടെന്ന് കാണിച്ചാണ് എംഎൽഎ വീരേന്ദ്രയെ അറസ്റ്റ് ചെയ്തത്. ഗ്യാങ്ടോക്കിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അവിടെ കാസിനോ നടത്തുന്നതിനായി വീരേന്ദ്ര ഭൂമി പാട്ടത്തിനെടുത്തതായും റിപ്പോർട്ടുകളുണ്ട്.
വീരേന്ദ്രയുടെ നിയന്ത്രണത്തിലുള്ള മുപ്പതോളം ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത സമ്പത്ത് കണ്ടെത്തിയത്. ഒരു കോടി വിദേശ കറൻസി, 6 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ, 10 കിലോയോളം വരുന്ന വെള്ളി വസ്തുക്കൾ, നാല് വാഹനങ്ങൾ, 12 കോടി രൂപ എന്നിവ ഇഡി കണ്ടുകെട്ടിയിരുന്നു. തുടർന്നാണ് ഇന്ന് അറസ്റ്റ് നടന്നത്.
വീരേന്ദ്രയുടെ സഹോദരൻ കെ.സി. നാഗരാജ്, മകൻ പൃഥ്വി എൻ. രാജിന്റെ വീടുകളിൽ നിന്ന് അനധികൃത സ്വത്തുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. അറസ്റ്റിന് ശേഷം ഗാങ്‌ടോക്ക് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കിംഗ് 567, രാജ 567, പപ്പീസ് 003, രത്‌ന ഗെയിമിംഗ് തുടങ്ങി നിരവധി ഓൺലൈൻ വാതുവെപ്പ് സൈറ്റുകൾ കെ.സി. വീരേന്ദ്ര നടത്തുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.
സഹോദരൻ കെ.സി. തിപ്പസ്വാമി ദുബായിൽ നിന്ന് ഡയമണ്ട് സോഫ്റ്റ്‌ടെക്, ടിആർഎസ്. ടെക്‌നോളജീസ്, പ്രൈം9ടെക്‌നോളജീസ് എന്നീ മൂന്ന് ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്, കെ.സി. വീരേന്ദ്രയുടെ കോൾ സെന്ററുകളുമായും ഗെയിമിംഗ് ബിസിനസുമായും ഈ സ്ഥാപനങ്ങൾ ബന്ധപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
എംഎൽഎയുമായി ബന്ധപ്പെട്ട് ഗോവയിലെ അഞ്ച് കാസിനോകളിൽ ഇഡി പരിശോധന നടത്തിയിരുന്നു - പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേഴ്‌സ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ 7 കാസിനോ, ബിഗ് ഡാഡി കാസിനോ എന്നിവിടങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്.