എറണാകുളം: സിഎംആർഎൽ - എക്സാലോജിക് ഇടപാടിൽ ഇ.ഡി അന്വേഷണം തുടരാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. 2024ൽ രജിസ്റ്റർ ചെയ്ത ഇസിഐആർ തുടർ നടപടികൾ, ഏപ്രിൽ എട്ടിന് അയച്ച സമൻസ് എന്നിവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആർഎൽ അപ്പീൽ നൽകിയത്.
ഇ.ഡി നടപടി അധികാരപരിധി മറികടന്നാണ്, ഇ.ഡി അന്വേഷണത്തിന് അടിസ്ഥാനമായ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. ഏതെങ്കിലും ഏജൻസിയുടെ എഫ്ഐആർ ഇല്ലാതെ ഇഡിക്ക് മുന്നോട്ടുപോകാനാകില്ലെന്നും സിഎംആർഎൽ കോടതിയെ അറിയിച്ചിട്ടുണ്ട്. ഐടി സേവനത്തിനെന്ന പേരിലാണ് എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ പണം നൽകിയതെന്നും എന്നാൽ ഒരു സേവനവും നൽകിയതായി കണ്ടെത്താനായിട്ടില്ലാത്തതിനാൽ അന്വേഷണത്തിലൂടെ വ്യക്തത വേണമെന്നാണ് ഇ.ഡി നിലപാട്.
അതേസമയം, മാസപ്പടി കേസിൽ തുടർ നീക്കവുമായി ഇ.ഡി. ഇ.ഡി ഡയറക്ടർ രാഹുൽ നവീൻ ഇന്ന് കൊച്ചിയിൽ എത്തും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ ചേരും. വീണയടക്കമുള്ളവർക്ക് എതിരായ തുടർനീക്കം തീരുമാനിക്കും. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും ചർച്ച ഉണ്ടാകും.