

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും എക്‌സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിയുടെ ഡയറക്ടറുമായ വീണ.ടി യുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചിട്ടുള്ളത്.
ഇന്ന് രാവിലെ തിരുവനന്തപുരത്തുള്ള പിണറായി വിജയൻ്റെ വാടക വീട്ടിലും കണ്ണൂരിലുള്ള കുടുംബ വീട്ടിലും, കോഴിക്കോടുള്ള വീണയുടെ ഭർതൃ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. റെയ്ഡിനിടെ വീണയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വീണയുടെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇഡി അധികൃതരുടെ കടുത്ത നടപടി. തിരുവനന്തപുരത്തെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഇവർ മടങ്ങിയ വാഹനം പ്രവർത്തകർ തല്ലിത്തകർത്തു. ഉദ്യോഗസ്ഥനും ഡ്രൈവറിനും പരിക്കേൽക്കുകയും ചെയ്തു. ഇതോടെ അഞ്ച് സിപിഐഎം പ്രവർത്തകരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യുകയും, കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
സിഎംആർഎൽ എന്ന കമ്പനിയിൽ നിന്നും സേവനങ്ങൾ ഒന്നും നൽകാതെ തന്നെ വീണയുടെ എക്‌സാലോജിക് കമ്പനി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി എന്ന ആരോപണത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരുന്നുണ്ട്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, പിണറായി വിജയൻ്റെ മകളായത് കൊണ്ട് തന്നെ വേട്ടയാടുകയാണെന്നും കാണിച്ച് വീണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.