തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയുടെ നിലവിലെ ക്രമീകരണം ലോഡ് ഷെഡിങ് അല്ല. വൈദ്യുതി നിയന്ത്രണം മാത്രമാണ് നടപ്പാക്കുന്നത്. ഓവർലോഡ് ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് നിയന്ത്രണമെന്നും കെ. കൃഷ്ണൻകുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു.
ലോഡ് ഷെഡിങിന് സർക്കാരിന്റെ അനുമതി വേണമെന്നും മഴ പെയ്യുകയും കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വൈദ്യുതി കിട്ടുകയും ചെയ്യുന്നതോടെ പ്രതിസന്ധി അവസാനിക്കുമെന്നും മന്ത്രി ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.
സംസ്ഥാനത്ത് 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് അര മണിക്കൂറിൽ താഴെ വൈദ്യുതി നിയന്ത്രണം തുടരുമെന്നതിൽ തീരുമാനമായത്. വൈകിട്ട് ആറ് മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ അര മണിക്കൂറിൽ താഴെയാകും നിയന്ത്രണം. സ്ഥിതിഗതികൾ ഓരോ ദിവസവും ഉന്നതതല സംഘം വിലയിരുത്തും. വൈദ്യുതി ഉപഭോഗം റെക്കോർഡ് കടന്ന സാഹചര്യത്തിലാണ് കോർ കമ്മിറ്റിയിലെ തീരുമാനം.