തൃശൂർ: സംസ്ഥാനത്ത് ആനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇരിഞ്ഞാലക്കുടയിൽ ആന പാപ്പാന്റെ ജീവനെടുത്തു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആനയാണ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നത്. 25കാരനായ ശ്രീക്കുട്ടനാണ് മരിച്ചത്. ഒന്നാം പാപ്പാൻ അമലിന് ഗുരുതരമായി പരുക്കേറ്റു. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.
അങ്കമാലിയിലും ആന ആക്രമണത്തിൽ ഇന്ന് ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറെ ചവിട്ടി കൊന്നത്. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ ഒന്നാം പാപ്പാൻ പ്രദീപ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദീപിൻ്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിച്ച കൊല്ലം മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആന സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും സാമഗ്രികളും കുത്തിമറിച്ചിടുകയും നശിപ്പിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ മയക്കുവെടി വച്ച് തളച്ചത്.