കണ്ണൂർ: വൈദേകം റിസോർട്ട് വിവാദത്തിൽ ആത്മകഥയിൽ പരാമർശവുമായി ഇ.പി ജയരാജൻ. വിവാദങ്ങളിൽ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു എന്നാണ് പരാമർശം. പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നും ഇ.പി. ജയരാജൻ ആത്മകഥയിൽ പറയുന്നു. മകനെ ബി ജെ പി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്നും ആത്മകഥയിൽ പരാമർശം ഉണ്ട്. ശോഭാ സുരേന്ദ്രനാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തിയത് എന്നും ജയരാജൻ പറയുന്നു.
വൈദേകം, ജാവദേക്കർ വിവാദങ്ങൾ ജയരാജൻ ആത്മകഥയിൽ തുറന്നെഴുതിയിട്ടുണ്ട്. വൈദേകം റിസോർട്ട് വിവാദത്തിൽ ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്ന് മാത്രമാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. ജയരാജൻ ഉന്നയിച്ച വിഷയം പക്ഷേ വളച്ചൊടിച്ച് പ്രചരിപ്പിച്ചു. വിവാദങ്ങളിൽ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലക്കുമായിരുന്നുവെന്ന് ഇ.പി. ജയരാജൻ ആത്മകഥയിൽ അഭിപ്രായപ്പെട്ടു.
പ്രകാശ് ജാവദേക്കർ- ഇപി കൂടിക്കാഴ്ചയും ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട്. മകന്റെ വീട്ടിൽ വന്ന് ജാവദേക്കർ പരിചയപ്പെട്ടതിനെ താൻ ബിജെപിയിലേക്ക് എന്ന രീതിയിൽ പ്രചരിപ്പിച്ചവരിൽ ഒരാൾ ശോഭ സുരേന്ദ്രനാണ്. അവർ തൻ്റെ മകനെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ ശ്രമം നടത്തിയെന്നും ഇപി വെളിപ്പെടുത്തുന്നു.
എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങിയ ശേഷം നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. നിരന്തരമായ ഫോൺ വിളി സദുദേശ്യത്തോടെയല്ലെന്ന് കണ്ട് മകൻ പിന്നീട് പ്രതികരിച്ചില്ലെന്നും ആത്മകഥയിൽ പറയുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തിൽ ജയരാജന് പരാതിയുണ്ടായിരുന്നു എന്ന സൂചനയും ആത്മകഥയിലുണ്ട്. പ്രയാസം കേന്ദ്രകമ്മിറ്റിയെ അറിയിച്ചിരുന്നെന്നും പാർട്ടി തീരുമാനം തുറന്ന മനസ്സോടെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്നും ജയരാജൻ പറയുന്നു.