
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് പരിഹാരം തേടി വിളിച്ചു ചേർത്ത വൈദിക യോഗത്തിൽ സിനഡിനെ മറികടന്ന് തീരുമാനമെടുത്ത് മേജർ ആർച്ച് ബിഷപ്പും മെത്രാപോലീത്തൻ വികാരി ജനറാളും. നിലവിലെ കൂരിയായെ ജൂൺ 20ന് മുൻപ് പിരിച്ചുവിടും. പുതിയ വൈദികർക്കും ജനാഭിമുഖ കുർബാന അർപ്പിക്കാൻ അനുവാദം നൽകി.
ജൂലൈ മൂന്ന് മുതൽ അതിരൂപതയിൽ എല്ലാ പള്ളികളിലും ഞായറാഴ്ച ഒരു കുർബാന ഏകീകൃത രീതിയിൽ നടത്താനും തീരുമാനമായി. ഇതിനായി അതിരൂപതയിലെ മുഴുവൻ വൈദികരുടേയും യോഗം വിളിച്ച് ചേർക്കാൻ മേജർ ആർച്ച് ബിഷപ്പ് നിർദേശിച്ചു.
അതേസമയം, ഈ വാർത്ത എക്സ്‌ക്ലൂസീവായി റിപ്പോർട്ട് ചെയ്ത ന്യൂസ് മലയാളം റിപ്പോർട്ടർ അനിൽ ജോർജിനെ സിനഡ് അനുകൂലികൾ കയ്യേറ്റം ചെയ്തു. ലൈവ് റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടറെ ഉന്തുകയും ഭീഷണി മുഴക്കി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ചേർന്ന പെർമനൻ്റ് സിനഡിനും മെത്രാൻമാരുടെ യോഗത്തിനും, ഇന്ന് നടന്ന സിനഡ് അനുകൂലികളുടെ പ്രതിഷേധത്തിനും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക നേതൃത്വത്തിൻ്റെ തീരുമാനത്തെ ഇളക്കാൻ കഴിഞ്ഞില്ല.
കാനോനിക സമിതിയല്ലാത്ത വൈദിക പ്രതിനിധി യോഗം നിലവിലെ കൂരിയയെ മാറ്റിയതിന് ശേഷം മതി മറ്റ് ചർച്ചകൾ എന്ന നിലപാടെടുത്തതോടെ ചർച്ചകൾ വഴിമുട്ടി. തുടർന്ന് ചർച്ച ബഹിഷ്കരിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ തുടർ നടപടികൾ പ്രഖ്യാപിക്കുമെന്നും വൈദിക നേതൃത്വം മെത്രാൻമാരെ അറിയിച്ചു. ഇതിനെ തുടർന്ന് അതിരൂപതയിലെ മുഴുവൻ വൈദികരുടെയും യോഗം ഈ മാസം തന്നെ വിളിച്ചു ചേർക്കാമെന്നും, കൂരിയായെ പിരിച്ച് വിടാമെന്നും, പുതിയ വൈദികർക്കും ജനാഭിമുഖ കുർബാനയ്ക്ക് അനുവാദം നൽകാമെന്നും രണ്ട് മെത്രാപോലീത്താമാരും യോഗത്തിന് രേഖാമൂലം ഉറപ്പ് നൽകി.
ജൂലൈ 3ന് മുൻപായി പ്രശ്നം പരിഹരിക്കാമെന്നും മേജർ ആർച്ച് ബിഷപ്പ് യോഗത്തിന് ഉറപ്പുനൽകി. ഇതോടെ യോഗം പിരിഞ്ഞു. പ്രശ്നപരിഹാരം അരികത്താണെന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
എന്നാൽ, ചർച്ച പരാജയമെന്ന ആദ്യ സൂചന പുറത്തുവന്നതോടെ കലൂർ റിന്യൂവൽ സെൻ്ററിൽ യോഗം ചേർന്ന വിമത വിഭാഗം അൽമായർ ബിഷപ്പ് ഹൗസിലേക്ക് വന്നു. ഇവരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. രാവിലെ മുതൽ ബിഷപ്പ് ഹൗസ് ഉപരോധിച്ച സിനഡ് അനുകൂലികൾ, വൈദിക യോഗത്തിന് ശേഷം ഇടവകകളിലേക്ക് മടങ്ങാൻ എത്തിയ വൈദികരുടെ വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത് സംഘർഷത്തിനിടയാക്കി.