മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്ധ സംഘം അറിയിച്ചു. ഒപ്പം ഡയാലിസിസും പുനരാരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആൻ്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് നിലവിലെ തീരുമാനമെന്നാണ് എസ്‌യുടി ആശുപത്രിയിലെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വി.എസിനെ കാണാൻ ഇന്ന് വീണ്ടും ആശുപത്രിയിൽ എത്തി.
"വി.എസ്. ഒരു അസാധാരണ സഖാവും അദ്ദേഹത്തിന്റേത് അസാധാരണമായ ജീവിതവുമാണ്. ഗവൺമെൻ്റിന്റെ നിർദേശം അനുസരിച്ച് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ സംഘം വി.എസിനെ പരിശോധിച്ചിരുന്നു. ചികിത്സാ രീതികൾ വിലയിരുത്തി ശരിയായ രീതിയിലെന്ന് അറിയിച്ചിരുന്നു. തുടർച്ചയായ ഡയലിസിസ് നടത്താനാണ് തീരുമാനം" എം.എ. ബേബി പറഞ്ഞു.
വ്യായാമം ചെയ്ത് രൂപപ്പെടുത്തിയ നമുക്കൊന്നും ഇല്ലാത്ത ഒരു ആരോഗ്യമാണ് വി.എസിനുള്ളത്. ഇപ്പോൾ അൽപം ഗുരുതരമായ അവസ്ഥയിലാണ്. എന്നാൽ മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുള്ളത് പോലെ വൈദ്യശാസ്ത്രത്തിന്റെ സഹായവും, വി.എസിന്റെ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം ഈ ആരോഗ്യ പ്രതിസന്ധിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എ. ബേബി പറഞ്ഞു.
പ്രായാധിക്യവും, ശാരീരിക അവശതകളെയും തുടര്‍ന്ന് 2020ലാണ് സജീവ രാഷ്ട്രീയത്തില്‍നിന്ന് വി.എസ്. പിന്‍വാങ്ങിയത്. അതിനിടെ പലതവണയും ആരോഗ്യനില വഷളായതിനെത്തുടർന്ന് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.