തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി കുറച്ചത് എക്സൈസ് വകുപ്പോ മന്ത്രിയോ അറിയാതെ. ധനകാര്യ വകുപ്പാണ് നികുതി നിശ്ചയിച്ചത്. നേർപകുതി നികുതി കുറച്ചതിൽ യുഡിഎഫിലും ഭിന്നതയുണ്ടെന്നാണ് സൂചന.
യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം ഇതുവരെയും സർക്കാരിൻ്റെ മദ്യനയം സംബന്ധിച്ച് ചർച്ചകളുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അതിനെല്ലാം ബജറ്റിന് ശേഷം വ്യക്തമാക്കുമെന്നായിരുന്നു എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പ്രതികരിച്ചിരുന്നത്. പക്ഷെ, ബജറ്റിൽ വലിയ പ്രഖ്യാപനമായി മുന്നോട്ട് വച്ച ഒന്നായിരുന്നു വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഘടനയിലെ മാറ്റം. ഇതിനെതിരെ വലിയ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നായിരുന്നു പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ് അടക്കമുള്ളവർ ആരോപിച്ചത്.
പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി. 10 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് 175 ശതമാനം വിൽപന നികുതി നിരക്കും നിശ്ചയിക്കും. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.