തിരുവനന്തപുരം: കയറ്റുമതിയുടെ കാര്യത്തിൽ സംസ്ഥാനം ഉയർന്ന റാങ്കിങ് കൈവരിച്ച സന്തോഷം പങ്കുവച്ച് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ പട്ടികയിൽ 19ആം സ്ഥാനത്തായിരുന്നെങ്കിൽ പുതിയ പട്ടികയിൽ 11ആം സ്ഥാനത്തേക്ക് കുതിച്ചു എന്ന വാർത്തയാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
കയറ്റുമതി കേരളത്തിൻ്റെ ശക്തമായ മുന്നേറ്റമേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് വെളിപ്പെടുത്തുന്നതാണ് പുതുതായി പ്രസിദ്ധീകരിച്ചിരിക്കുന്ന നിതി ആയോഗ് പട്ടിക. കയറ്റുമതിക്ക് സജ്ജമായിട്ടുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ പട്ടികയിൽ നാം 19ആം സ്ഥാനത്തായിരുന്നെങ്കിൽ പുതിയ പട്ടികയിൽ 11ആം സ്ഥാനത്തേക്ക് കുതിച്ച സന്തോഷം പങ്കുവെക്കുകയാണ്.
കയറ്റുമതിയിലെ വൈവിധ്യവൽക്കരണവും മാനവ വിഭവ ശേഷിയും എംഎസ്എംഇ ആവാസവ്യവസ്ഥയുമുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിലാണ് കേരളത്തിൻ്റെ കുതിപ്പ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും, ഭക്ഷ്യവിഭവങ്ങളുടെയും, കേരളത്തിൽ നിർമ്മിക്കുന്ന കപ്പലുകളുടെയും ബോട്ടുകളുടെയും, എസൻഷ്യൽ ഓയിലിൻ്റെയും, കുട്ടികളുടെ തുണിത്തരങ്ങളുടെ മേഖലയിലുമെല്ലാം ശ്രദ്ധേയമായ മുന്നേറ്റം നമുക്ക് സാധ്യമായി. ഒപ്പം കാപ്പിമേഖലയിലെ തിരിച്ചുവരവും ഈ പട്ടികയിൽ കാണാൻ സാധിക്കും.
സിംഗപ്പൂർ, യു എ ഇ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി നടക്കുന്നത്. ഇതിനായി ചെറുതും വലുതുമായ 19 തുറമുഖങ്ങളും, 5 കാർഗോ ടെർമിനലുകളും മറ്റ് മാർഗങ്ങളും നാം ഉപയോഗിക്കുന്നതായും സൂചിക പറയുന്നു. കയറ്റുമതി വർധനവിന് കാരണമാകുന്ന സംസ്ഥാന സർക്കാരിൻ്റെ നയപരവും ഭരണപരവുമായ പിന്തുണയ്ക്കും മികച്ച മാർക്കാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. വാണിജ്യമേഖലയ്ക്കായി ആരംഭിച്ച പ്രത്യേകമായ വകുപ്പും ഒപ്പം കേരളത്തിൻ്റെ കയറ്റുമതി നയവും ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് നാം കയറ്റുമതി പ്രോത്സാഹനത്തിനായി നടപ്പിലാക്കിയത്. അടുത്ത വർഷത്തെ റാങ്കിങ്ങിൽ ആദ്യ പത്തിനുള്ളിൽ എത്തിച്ചുകൊണ്ട് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ നമുക്ക് സാധിക്കും. ഇതിനായി പരിശ്രമിക്കും