

കാസർഗോഡ്: റിപ്പർ ചന്ദ്രൻ പ്രതിയായ ഇരട്ട കൊലക്കേസിലെ പ്രധാന ദൃക്സാക്ഷിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി ബാലചന്ദ്രനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
മൂന്ന് ദിവസമായി ഫോൺ എടുക്കാത്തതിനെ തുടർന്ന് മംഗളൂരുവിൽ താമസിക്കുന്ന സഹോദരി ശശികല ബുധനാഴ്ച വൈകുന്നേരം വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
1985-ൽ നാടിനെ ഞെട്ടിച്ച വാമഞ്ചൂർ ഇരട്ടക്കൊലപാതക കേസിൽ ബാലചന്ദ്രൻ നൽകിയ മൊഴിയാണ് റിപ്പർ ചന്ദ്രന് വധശിക്ഷ വിധിക്കാൻ നിർണായകമായത്. അന്ന് 13 വയസുകാരനായിരുന്ന ബാലചന്ദ്രൻ സ്വന്തം പിതാവിനെയും ജോലിക്കാരനെയും റിപ്പർ ചന്ദ്രൻ കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃക്സാക്ഷിയായിരുന്നു.