കോഴിക്കോട്: താമരശേരിയിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹസ്നയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. ഹസ്നയെ പങ്കാളിയായ ആദിൽ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആദിൽ ഹസ്നയെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.
മറ്റ് കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തിയതിൻ്റെ പേരിൽ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഹസ്നയെ ആദിൽ അപായപ്പെടുത്തിയതാണെന്നും കുടുംബം പറയുന്നു. വിഷയത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
മരിക്കുന്നതിനു മുമ്പ് ഹസ്ന പങ്കാളിയായ ആദിലിന് അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. തന്നോട് സംസാരിക്കാൻ തയ്യാറായില്ലെങ്കിൽ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് യുവതി പറയുന്നത് ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും യുവതി സന്ദേശത്തിൽ പറയുന്നുണ്ട്.
ബുധനാഴ്ചയാണ് ഹസ്നയെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. താമരശേരി കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഹസ്‌ന ( 34). കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി എട്ട് മാസത്തോളമായി കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയായിരുന്നു.